Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റ് നൽകാനും തീരുമാനമായി.
ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ചെറു പാർട്ടികളുമായി എൻഡിഎ ധാരണയിലായിരുന്നു. എൽജെപിക്ക് പിന്നാലെ ഇടഞ്ഞുനിന്ന ജിതിൻ റാം മാഞ്ചിയെയും അനുനയിപ്പിക്കാൻ ആയിട്ടുണ്ട്. നാളെ വിവിധ പാർട്ടികൾ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മഹാസഖ്യത്തിലെയും ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലാലു പ്രസാദ് യാദവ് ഡൽഹിയിൽ എത്തിയിട്ടുണ്ട്. 60 സീറ്റുകൾ വേണമെന്ന് ഇടതു പാർട്ടികളുടെ ആവശ്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 140 സീറ്റുകളിൽ ആകും ആർജെഡി മത്സരിക്കുക. പുതുമുഖങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. വിജയ സാധ്യതയുള്ള സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്. മഹാസഖ്യത്തിന്റെ പട്ടിക നാളെ പ്രഖ്യാപിക്കും.