ലാലു പ്രസാദ് യാദവിനെ ഭാരതരത്‌നക്ക് ശിപാർശ ചെയ്യണമെന്ന നിർദേശം ബിഹാർ നിയമസഭ തള്ളി

ആർജെഡി എംഎൽഎ ആയ മുകേഷ് റോഷൻ ആണ് ഇന്ന് ലാലുവിന് ഭാരതരത്‌ന നൽകാൻ കേന്ദ്രത്തോട് ശിപാർശ ചെയ്യണമെന്ന് ഇന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത്.

Update: 2025-03-26 15:55 GMT

പട്‌ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നക്ക് ശിപാർശ ചെയ്യണമെന്ന നിർദേശം ബിഹാർ നിയമസഭ തള്ളി. ലാലുവിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യം ആർജെഡി ദീർഘകാലമായി ഉന്നയിക്കുന്നുണ്ട്. ആർജെഡി എംഎൽഎ ആയ മുകേഷ് റോഷൻ ആണ് ഇന്ന് ലാലുവിന് ഭാരതരത്‌ന നൽകാൻ കേന്ദ്രത്തോട് ശിപാർശ ചെയ്യണമെന്ന് ഇന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത്.

നിലവിൽ ലാലുവിനെ ഭാരതരത്‌നക്ക് നിർദേശിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി വിജയ് കുമാർ ചൗധരി അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ നിർദേശം പിൻവലിക്കണമെന്ന് സ്പീക്കർ മുകേഷിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. തുടർന്ന് സഭ ശബ്ദവോട്ടോടെ നിർദേശം തള്ളുകയായിരുന്നു.

Advertising
Advertising

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ലാലുവിന് ഭാരതരത്‌ന എന്ന ആവശ്യം രാഷ്ട്രീയ നേട്ടമാവുമെന്നാണ് ആർജെഡി പ്രതീക്ഷിക്കുന്നത്. അഴിമതിയാരോപണങ്ങൾ നേരിടുമ്പോഴും ബിഹാറിൽ ഇപ്പോഴും വലിയ ജനപിന്തുണയുള്ള നേതാവാണ് ലാലു പ്രസാദ് യാദവ്. നിർദേശം നിയമസഭ തള്ളിയതിൽ ആർജെഡി അംഗങ്ങൾ നിരാശ പ്രകടിപ്പിച്ചു.

പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കും വലിയ സംഭാവന നൽകിയ നേതാവാണ് ലാലു. അദ്ദേഹം ഭാരതരത്‌ന അർഹിക്കുന്നുണ്ട്. നിർദേശം നിയമസഭ തള്ളിയത് നിരാശാജനകമാണെന്നും ആർജെഡി എംഎൽഎ മുകേഷ് റോഷൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News