ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സിനിമാ താരങ്ങൾക്ക് കോൺഗ്രസ് പണം വാഗ്ദാനം ചെയ്‌തെന്ന് ബി.ജെ.പി

യാത്രയെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി എത്ര തീവ്രമായി ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് ആരോപണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു.

Update: 2022-11-22 14:05 GMT
Advertising

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കോൺഗ്രസ് സിനിമാ താരങ്ങൾക്ക് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ബി.ജെ.പി. ഇതിന് തെളിവായി വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പുറത്തുവിട്ടു. അതേസമയം സന്ദേശം ആര്, ആർക്ക് അയച്ചയതാണെന്നത് സംബന്ധിച്ച വിശദാംശങ്ങളൊന്നും ചിത്രത്തിലില്ല.

സിനിമാ താരങ്ങൾക്ക് രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാമെന്നും മാന്യമായ തുക ലഭിക്കുമെന്നുമാണ് വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്. യാത്രയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് എത്ര തീവ്രമായാണ് ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണ് ബി.ജെ.പിയുടെ ആരോപണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ നമ്മുടെ രാഷ്ട്രത്തിന് വേണ്ടിയാണ് അണിനിരക്കുന്നതെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു.

യാത്രയെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി എത്ര തീവ്രമായി ശ്രമിക്കുന്നുവെന്നത് ഇതിൽനിന്ന് വ്യക്തമാണ്. ഇത്തരം വ്യാജ വാട്‌സ്ആപ്പ് ചിത്രങ്ങളാണ് തെളിവായി കാണിക്കുന്നത്. പേരില്ല, നമ്പറുകളില്ല. സെലിബ്രിറ്റികളുടെ കൃത്രിമ പിന്തുണ സൃഷ്ടിക്കുന്ന വിദ്യ കോൺഗ്രസിനില്ല ബി.ജെ.പിക്കാണ് - സച്ചിൻ സാവന്ത് ട്വീറ്റ് ചെയ്തു.

സിനിമാ താരങ്ങളായ പൂജാ ഭട്ട്, സുശാന്ത് സിങ്, അമുൽ പാലേക്കർ, റിയാ സെൻ, രശ്മി ദേശായ് തുടങ്ങിയവരാണ് ഭാരത് ജോഡോ യാത്രത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. മഹാരാഷ്ട്രയിൽ പര്യടനം പൂർത്തിയാക്കിയ ശേഷം ജോഡോ യാത്ര അടുത്ത ദിവസങ്ങളിൽ മധ്യപ്രദേശിലേക്ക് പ്രവേശിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News