Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ മഹാസഖ്യം പൂർണ പ്രതീക്ഷയിലാണെന്ന് മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട്. നിതീഷ് കുമാർ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. എൻഡിഎ ഗവൺമെന്റിനെ പുറത്താക്കുക എന്നുള്ള തീരുമാനമാണ് ജനങ്ങൾക്കിടയിൽ ഉള്ളത്. ബൃന്ദ കാരാട്ട് മീഡിയവണിനോട് പറഞ്ഞു. മഹാസഖ്യം ബിഹാറിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മയുടെ പ്രധാന കേന്ദ്രമായും കുറഞ്ഞ തൊഴിൽ ശക്തി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായും ബിഹാർ മാറിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ബിഹാറിൽ അടിസ്ഥാന തൊഴിൽ വേതനം പോലും ലഭ്യമാകുന്നില്ലെന്നും കേരളത്തിൽ മാത്രമാണ് ബിഹാറിലുള്ള തൊഴിലാളികൾക്ക് മാന്യമായ വേതനം ലഭിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. തൊഴിൽ നൽകുക എന്നതാണ് പ്രധാന വിഷയമെന്നും അതിൽ മോദി സർക്കാർ പൂർണ പരാജയമാണെന്നും ബൃന്ദ പറഞ്ഞു.
മഹാസഖ്യത്തിന്റെ ഭാഗമായി സിപിഎം നാല് സീറ്റുകളിലാണ് മത്സരിക്കുന്നതെന്നും ഇതുവരെയുള്ള പ്രചാരണത്തിൽ സംതൃപ്തയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. നിലവിലുള്ള രണ്ട് സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും ബാക്കിയുള്ള രണ്ട് സീറ്റുകളിൽ തങ്ങൾക്ക് ഉയർന്ന സാധയതകളാണ് ഉള്ളതെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.