Writer - അൻഫസ് കൊണ്ടോട്ടി
anfas123
ബംഗളൂരു: ബംഗളൂരുവിലെ യെലഹങ്കയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ നീക്കവുമായി കര്‍ണാടക സർക്കാര്‍. സംഭവത്തില്‍ പുനരധിവാസ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചു. സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എഐസിസി നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ ഇടപെടല്‍. വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.
കഴിഞ്ഞ 20ന് പുലര്‍ച്ചെ ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡാണ് വീടുകള്‍ പൊളിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയേറി താമസിക്കുന്നവര്‍ എന്നാരോപിച്ചാണ് യെലഹങ്കയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തത്. വിവാദമായതോടെ എഐസിസി കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തില്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.