ഒല എഞ്ചിനിയറുടെ മരണം: 28 പേജുള്ള കുറിപ്പിന് പിന്നാലെ ഒല സ്ഥാപകൻ ഭവിഷ് അഗർവാളിനെതിരെ കേസ്‌

അരവിന്ദ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം അക്കൗണ്ടിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴി 17,46,313 രൂപ എത്തിയതും ദുരൂഹമായി

Update: 2025-10-20 13:25 GMT
Editor : rishad | By : Web Desk

 ഭവിഷ് അഗർവാള്‍ Photo - X

ബംഗളൂരു: ഒല ഇലക്ട്രിക്‌സിലെ എന്‍ജിനീയര്‍ കെ. അരവിന്ദ് ആത്മഹത്യചെയ്ത സംഭവത്തില്‍ ഒല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ അടക്കം രണ്ടുപേര്‍ക്കെതരെ കേസ്. 28 പേജുള്ള അരവിന്ദന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഭവിഷ് അഗര്‍വാള്‍, ഉദ്യോഗസ്ഥനായ സുബ്രത് കുമാര്‍ ദാസ് എന്നിവര്‍ക്കെതിരെ  ബംഗളൂരു സിറ്റി പൊലീസ് കേസ് എടുത്തത്.

ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഇരുവരും മാനസികമായി പീഡിപ്പിച്ചുവെന്നും ശമ്പളവും അലവന്‍സുകളും നിഷേധിച്ചതായും കുറിപ്പില്‍ പറയുന്നു. കടുത്ത സമ്മര്‍ദത്തിലൊടുവിലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും കുറിപ്പിലുണ്ട്. 2022 മുതല്‍ ഒലയില്‍ ഹോമോലോഗേഷന്‍ എന്‍ജിനീയറായി ജോലിചെയ്തുവരികയാണ് അരവിന്ദ്.

Advertising
Advertising

സെപ്തംബര്‍ 28നാണ് ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയില്‍ അരവിന്ദിനെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്നേ ദിവസം തന്നെ മരണപ്പെട്ടു. പിന്നാലെയാണ് ആത്മഹത്യാകുറിപ്പ് വരുന്നത്. അതേസമയം ഭവിഷ് അഗര്‍വാളിനെതിരായ ആരോപണം കമ്പനി നിഷേധിച്ചു. ജോലിയെക്കുറിച്ചോ പീഡനങ്ങളെക്കുറിച്ചോ പരാതിയൊന്നും അരവിന്ദ് നല്‍കിയിരുന്നില്ലെന്നാണ് ഓല വ്യക്തമാക്കുന്നത്.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് അരവിന്ദിന്റെ സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇരുവരെയും ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മരിച്ച അരവിന്ദിന്റെ കുടുംബത്തിന്രെ ആവശ്യം. 

അതേസമയം അരവിന്ദ് മരിച്ച് രണ്ടു ദിവസത്തിനു ശേഷം അരവിന്ദിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി 17,46,313 രൂപ എത്തിയത് ദൂരൂഹമായി. ഈ ഇടപാടിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി അരവിന്ദിന്റെ സഹോദരന്‍ ഒലയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോള്‍ സുബ്രത് കുമാര്‍ ദാസ് അവ്യക്തമായ മറുപടികളാണ് നല്‍കിയതെന്ന് സഹോദരന്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News