Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ രണ്ട് സംഘടനകള്‍ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മിര്‍വൈസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്‍കുന്ന അവാമി ആക്ഷന്‍ കമ്മറ്റി (എഎസി), ശിയാ നേതാവ് മസ്രൂര്‍ അബ്ബാസ് അന്‍സാരി നേതൃത്വം നല്‍കുന്ന ജമ്മു-കശ്മീര്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (ജെകെഐഎം) എന്നീ സംഘടനകള്‍ക്കാണ് 1967ലെ യുഎപിഎ നിയമം അനുസരിച്ച് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയത്.
ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ആരോപിക്കുന്നത്. എഎസിയിലെയും ജെകെഐഎമ്മിലെയും അംഗങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
അക്രമപ്രേരണ, ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ വിദ്വേഷം വളര്‍ത്തല്‍, സായുധ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഈ സംഘടനകള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളെ തടയാന്‍ നിരോധനം ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിപ്പില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മിര്‍വൈസ് ഉമര്‍ ഫാറൂഖും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രത്തിന്റെ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് ഇരുവരും ആരോപിച്ചു.