മഹാരാഷ്ട്ര മന്ത്രി ചാഹൻ ഭൂജ്ബലിനെയും മകനെയും അഴിമതിക്കേസിൽ കുറ്റവിമുകതരാക്കി

ന്യൂഡൽഹിയിലെ മഹാരാഷ്ട്ര സദൻ നിർമാണ കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം

Update: 2021-09-09 13:54 GMT
Advertising

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ ചാഹൻ ഭൂജ്ബലിനെയും ഏഴുപേരെയും അഴിമതിക്കേസിൽ മുംബൈ കോടതി കുറ്റവിമുക്തരാക്കി. മന്ത്രിയുടെ മകൻ പങ്കജും സഹോദരീ പുത്രൻ സമീറും കുറ്റാരോപിതരിൽ ഉണ്ടായിരുന്നു. ന്യൂഡൽഹിയിലെ മഹാരാഷ്ട്ര സദൻ നിർമാണ കമ്പനിയായ കെ.എസ്. ചാമൻങ്കാർ എൻറർപ്രൈസസിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. സദൻ നിർമാണത്തിന് ആദ്യം കണക്കാക്കിയ 13.5 കോടി 50 കോടിയായി വർധിപ്പിച്ചെന്നും അതിൽ 13.5കോടി ഭൂജ്ബൽ കൈക്കൂലിയായി വാങ്ങിയെന്നും ആരോപിക്കപ്പെട്ടു.

2015 ൽ മഹാരാഷ്ട്ര ആൻറി കറപ്ഷൻ ബ്യൂറോ ഇദ്ദേഹത്തിനും 16 പേർക്കുമെതിരെ സംഭവത്തിൽ കേസെടുത്തിരുന്നു. 2005 ൽ മന്ത്രിയായിരിക്കെ ഭൂജ്ബൽ ടർഡിയോ ജില്ലയിലെ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫിസിന്റെ ഭൂമിയിൽ ഒരു പദ്ധതി നടത്താൻ കെ.എസ്. ചാമൻങ്കാർ എൻറർപ്രൈസസിന് അനധികൃത അനുമതി നൽകിയെന്നും അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. 2004 മുതൽ 2014 വരെ ഭൂജ്ബൽ മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ ഫുഡ് ആൻറ് സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫേഴ്‌സ് വകുപ്പ് മന്ത്രിയാണ്.

കേസുകൾ കെട്ടിച്ചമച്ചതാണെന്നും സർക്കാറിന് ഒരു നഷ്ടവും ഇടപാടുകളിൽ ഉണ്ടായിട്ടില്ലെന്നും ഭൂജ്ബലും കൂടെയുള്ളവരും വാദിച്ചു. ജൂലൈ 31 നും കേസിൽ നാലുപേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഈ കേസിൽ കുറ്റവിമുക്തനായെങ്കിലും ഭൂജ്ബലിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. ആൻറി കറപ്ഷൻ ബ്യൂറോയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ 2016 ൽ ഭൂജ്ബലിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2018 ൽ മുംബൈ ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News