ചാണകത്തിന് പിന്നാലെ ഗോമൂത്രവും വിപണിയിലെത്തിക്കാനൊരുങ്ങി ഛത്തീസ്ഗഡ് സർക്കാർ

ഗോമൂത്രം വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്.

Update: 2022-04-04 12:08 GMT

ന്യൂഡൽഹി: പശുക്കളെ വളർത്തുന്നവരിൽനിന്ന് ഗോമൂത്രം സംഭരിച്ച് വിപണിയിലെത്തിക്കുന്ന പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് സർക്കാർ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഗോമൂത്രം വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധി അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെയും കാമധേനു യൂണിവേഴ്‌സിറ്റിയിലെയും ഫാക്കൽറ്റികൾ ഉൾപ്പെടുന്ന സമിതിയോട് ഗോമൂത്രത്തിന്റെ ശേഖരണം, ഗുണനിലവാര പരിശോധന, ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertising
Advertising

'ഗ്രാമഗൗതൻ സമിതി മുഖേന ഞങ്ങൾ ഗോമൂത്രം സംഭരിക്കും. കന്നുകാലി ഉടമകൾക്കും കർഷകർക്കും രണ്ടാഴ്ചയിലൊരിക്കൽ പണം നൽകും'-ബാഗേലിന്റെ ഉപദേശകൻ പ്രദീപ് ശ്രമ പറഞ്ഞു.

യോഗത്തിൽ ഗോമൂത്രത്തിൽനിന്ന് ജൈവവളങ്ങൾ എങ്ങനെ തയ്യാറാക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. സസ്യവളർച്ച വർധിപ്പിക്കുകയും രോഗങ്ങൾ തടയുകയും ചെയ്യുന്ന എൻസൈമുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ ജൈവവളം ഉത്പാദിപ്പിക്കുന്നതിന് ഗോമൂത്രം അനുയോജ്യമാണെന്നാണ് സർക്കാറിന് ലഭിച്ചിരിക്കുന്ന ഉപദേശം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News