‘നിർഭാഗ്യകരമായ സംഭവങ്ങൾ’; മണിപ്പൂർ കലാപത്തിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

‘അടുത്ത വർഷത്തോടെ പ്രശ്നങ്ങൾ പരിഹരിക്കും’

Update: 2024-12-31 13:49 GMT

ഇംഫാൽ: മണിപ്പൂരിലെ കലാപത്തിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ബീരേൻ സിങ്. കഴിഞ്ഞ മെയ് 3 മുതൽ ഇന്നുവരെ സംഭവിച്ച കാര്യങ്ങളിൽ സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നതെന്നും അടുത്ത വർഷത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ബീരേന്‍ സിങ് പറഞ്ഞു.

ഒരുപാട് പേർക്ക് അവരുടെ വീടുകളും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടു. സംഭവിച്ചത് സംഭവിച്ചു. ഞാൻ വലിയ ദുഃഖത്തിലാണ്. എല്ലാം മറക്കണം. അടുത്ത വർഷം തന്നെ സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരും. നമുക്കൊരുമിച്ച് മണിപ്പൂരിൽ സമാധാനം വീണ്ടെടുക്കാമെന്നും ബീരേൻ സിങ് ഉറപ്പുനൽകി.

Advertising
Advertising

സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന ആക്രമങ്ങളിൽ ഇതുവരെ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. 12,247 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 625 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. സ്ഫോടക വസ്തുക്കളുൾപ്പടെ 5600 ആയുധങ്ങളും 35,000 വെടിയുണ്ടകളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഓരോ പ്രശ്നങ്ങളായി പരിഹരിച്ച് വരികയാണ്. ക്രമസമാധാനം വീണ്ടെടുക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥരെയും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും പുതിയ വീടുകൾ നിർമിക്കാനുമായി മതിയായ ഫണ്ടും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും ബീരേൻ സിങ് കൂട്ടിച്ചേർത്തു.

മെയ്തെയ് വിഭാ​ഗത്തിന് എസ്ടി പദവി നൽകുന്നത് പരി​ഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതിനെ തുടർന്നാണ് മെയ്തെയ്കളും കുക്കികളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News