ക്ലബ്ബ് ഹൗസിലൂടെ മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം: അന്വേഷണം കേരളത്തിലേക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാൻ പെൺകുട്ടിക്ക് നോട്ടീസ്

ഡൽഹി പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്

Update: 2022-01-23 04:29 GMT
Editor : Lissy P | By : Web Desk

സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡൽഹി പൊലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. ഡൽഹി പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസിലെ സൈബർ സെൽ നിർദേശിച്ചു. കേസിൽ ലഖ്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്ലീം സ്ത്രീകൾക്കെതിരെ വിദ്വേഷപരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിൽ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ അധ്യക്ഷ സ്വാതി മാലിവാൾ കഴിഞ്ഞയാഴ്ച പൊലീസിനു നോട്ടീസ് അയച്ചിരുന്നു. 

Advertising
Advertising

സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ 18കാരനാണ്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന്റെ ചോദ്യംചെയ്യലിൽ  ഇയാൾ കുറ്റം  സമ്മതിച്ചു. ബിരുദ വിദ്യാർത്ഥിയാണ് 18കാരൻ. മുസ്‌ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്താനായി വ്യാജനാമത്തിലാണ് ഇയാൾ ക്ലബ്ഹൗസിൽ റൂം തുറന്നത്. സൈനിക സ്‌കൂളിൽ അക്കൗണ്ടന്റാണ് കുട്ടിയുടെ അച്ഛൻ. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഓഡിയോ ചാറ്റ്റൂം ആരംഭിച്ചതെന്നാണ് ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയും ചെയ്തു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുസ്‌ലിം സ്ത്രീകളെ ഓൺലൈനിൽ ലേലം വിളിച്ച ബുള്ളി ബായ് ആപ്പിന് പിന്നാലെയാണ് ക്ലബ്ഹൗസ് ചർച്ചയിലും ലൈംഗികാധിക്ഷേപം ഉണ്ടായത്. 'മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെക്കാൾ സുന്ദരികളാണ്' എന്ന പേരിലായിരുന്നു ചർച്ച. ഈ ചർച്ചയിൽ ചിലർ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News