Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| Special Arrangement
ചെന്നൈ: തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊലകൾക്കെതിരെ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ. നിയമം നടപ്പാക്കാനുള്ള നിർദേശങ്ങൾക്കായി കമ്മീഷനെ നിയമിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ.എം ബാഷയുടെ നേതൃത്വത്തിൽ ഇതിനെതിരെ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെക്കുറിച്ച് കമ്മീഷന്‍ പഠിക്കും. ഇരകളുടെ കുടുംബങ്ങളെ കാണുകയും സാമൂഹ്യ പ്രവര്‍ത്തകരുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തുകയും നിയമനിര്‍മാണത്തിനായുളള ശിപാര്‍ശകള്‍ തയ്യാറാക്കുകയും ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
നമ്മുടെ യുവാക്കളെ ജാതിയുടെയും കുടുംബാഭിമാനത്തിന്റെയും പേരില്‍ കൊല്ലുന്നത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഇതൊക്കെ കണ്ട് കാഴ്ച്ചക്കാരായി നില്‍ക്കില്ല. ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരുന്നതിന് തമിഴ്‌നാട് നേതൃത്വം നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൊലപാതകവും ആത്മഹത്യാ പ്രേരണാക്കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ക്ക് പ്രത്യേക നിയമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിയുടെയും സമുദായത്തിന്റെയും വ്യത്യാസം നോക്കാതെ വ്യക്തികൾക്ക് ഭയമില്ലാതെ തന്നെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. ഇത് സംരക്ഷിക്കാനാണ് സർക്കാർ പ്രത്യേക നിയമനിർമാണം നടത്താനുദ്ദേശിക്കുന്നത്. ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങൾ. എല്ലാക്കാലവും ജാതിയുടെ പേരിലുള്ള അടിച്ചമർത്തലുകൾ ചെറുത്തുനിന്ന സമൂഹമാണ് തമിഴ്നാട്, ജാതിക്കും മതത്തിനുമതീതമായ വിവാഹങ്ങളെ ശിക്ഷിക്കാതെ ആഘോഷിക്കേണ്ട സമൂഹമാണ് നമ്മളെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.