രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം; 13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി

പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Update: 2021-10-12 04:04 GMT
Editor : abs | By : Web Desk
Advertising

രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കല്‍ക്കരിക്ഷാമം.13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി. എട്ടു സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്. 80 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമേയുള്ളൂ. രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 14 മണിക്കൂര്‍ പവര്‍ കട്ടിലേക്ക് നീങ്ങിയേക്കും. 

പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരുകയാണ്. ജാര്‍ഖണ്ഡില്‍ 24 ശതമാനമാണ്  വൈദ്യുതി ക്ഷാമം. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ്. കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയിലാണ് 13 താപനിലയങ്ങള്‍ അടച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യാര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി.

കല്‍ക്കരി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ- കല്‍ക്കരി മന്ത്രാലയ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിക്കും. സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കും. പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ലോഡ്ഷെഡിങ്ങും പവര്‍കട്ടും തല്‍ക്കാലം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ പ്രതിദിനം രണ്ട് കോടിയോളം ചെലവിട്ട് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കുകയാണ് കേരളം. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News