'ബിഹാറിൽ 4.6 ലക്ഷം പുതിയ വോട്ടർമാർ,47 ലക്ഷം പേര്‍ പുറത്ത്'; എസ്ഐആർ തട്ടിപ്പെന്ന് കോൺഗ്രസ്
അന്തിമ വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കുമെന്നും കൃത്രിമത്വം കണ്ടെത്തിയാൽ സുപ്രിംകോടതി സമീപിക്കുമെന്നും പ്രതിപക്ഷം
Photo| Special Arrangement
പട്ന: ബിഹാർ അന്തിമ വോട്ടർപട്ടികയിൽ വിമർശനവുമായി പ്രതിപക്ഷം.SIR തട്ടിപ്പെന്ന് കോൺഗ്രസ് ആരോപിച്ചു.സെപ്റ്റംബർ ഒന്നിന് ശേഷം വോട്ടർപട്ടികയിൽ 4.6 ലക്ഷം പുതിയ വോട്ടർമാരെ എങ്ങനെ ഉൾപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ് ചോദിച്ചു..
47 ലക്ഷം വോട്ടർമാരെ ഒഴിവാക്കി കൊണ്ടാണ് ബിഹാറിൽ അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ നിന്നും 18 ലക്ഷം വോട്ടർമാരെ അധികമായി ചേർത്തെങ്കിലും വിഷയത്തിൽ വിമർശനം ശക്തമാക്കി മുന്നോട്ടു പോവുകയാണ് കോൺഗ്രസും ആർജെഡിയും.
അന്തിമ വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കുമെന്നും കൃത്രിമത്വം കണ്ടെത്തിയാൽ സുപ്രിംകോടതി സമീപിക്കാനുമാണ് തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചോദ്യങ്ങളുമായി യോഗേന്ദ്ര യാദവ് രംഗത്ത് വന്നു. പട്ടികയിൽ പേര് ചേർക്കാൻ അവസാന ദിനമായി സെപ്റ്റംബർ ഒന്നു വരെ ലഭിച്ച ഫോം-6 അപേക്ഷകൾ 16.93 ലക്ഷമായിരുന്നു. എന്നാൽ 21.53 ലക്ഷം വോട്ടർമാരെ കമ്മീഷൻ പുതിയതായി ചേർത്തു. അങ്ങനെയെങ്കിൽ 4.6 ലക്ഷം പുതിയ വോട്ടർമാർ എങ്ങനെ വന്നെന്ന് യോഗേന്ദ്ര യാദവ് ചോദിച്ചു. അതിനിടെ, അന്തിമ വോട്ടർ പട്ടിക പുറത്തുവിട്ടതോടെ ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കമ്മീഷൻ.