ബിഹാറിൽ നിർണായക നീക്കവുമായി കോൺഗ്രസ്: ദലിത് മുഖം രാജേഷ് കുമാർ പുതിയ അദ്ധ്യക്ഷൻ

രാജേഷ് കുമാറിനെ ബിഹാറിന്റ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു

Update: 2025-03-20 06:26 GMT
Editor : rishad | By : Web Desk

പറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. അഖിലേഷ് പ്രസാദ് സിങ്ങിനെ മാറ്റി സംസ്ഥാനത്തെ പ്രമുഖ ദലിത് മുഖമായ രാജേഷ് കുമാറിനെ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (ബിപിസിസി) പുതിയ അദ്ധ്യക്ഷനായി നിയമിച്ചു.

സംസ്ഥാനത്ത് ദലിത് പിന്തുണ ഏകീകരിക്കാനുള്ള പാർട്ടിയുടെ ശ്രമമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. കുടുംബയിൽ നിന്നുള്ള ദലിത് നേതാവും സിറ്റിംഗ് എംഎൽഎയുമായ രാജേഷ് കുമാര്‍, രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ്.

അഖിലേഷ് പ്രസാദ് സിങ്ങിനും പാർട്ടിയുടെ ബിഹാർ ചുമതലയുള്ള നേതാക്കളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ, പ്രത്യേകിച്ച് ജനസമ്പർക്ക പരിപാടികളുമായി ബന്ധപ്പെട്ട് സിംഗ് അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ മാറ്റി രാജേഷ് കുമാറിന് ചുമതല്‍ നല്‍കുന്നത്.

Advertising
Advertising

രാജേഷ് കുമാറിനെ ബിഹാറിന്റ അദ്ധ്യക്ഷനാക്കമെന്ന് ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യങ്ങളനുസരിച്ച് സിങിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഏറെ സ്വാധീനമുള്ള ഭൂമിഹാർ സമുദായത്തിൽപ്പെട്ട സിങ്, ആർജെഡി മേധാവി ലാലു പ്രസാദ് യാദവുമായുള്ള അടുപ്പമുള്ളയാളാണ്. എന്നിരുന്നാലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കൈകാര്യം ചെയ്തതിൽ, പ്രത്യേകിച്ച് മകന് ടിക്കറ്റ് ഉറപ്പാക്കിയതിലും ആർജെഡിയുമായി സീറ്റ് പങ്കിടൽ ചർച്ചകളിലും അദ്ദേഹം വഹിച്ച പങ്ക് പാർട്ടിക്കുള്ളിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം രാജേഷ് കുമാറിനെ നിയമിക്കുന്നതിലൂടെ, ദലിത് വോട്ടർമാർക്കിടയിൽ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന വ്യക്തമായ സന്ദേശം നൽകുകയാണ്. അതേസമയം ആര്‍ജെഡിയുമായുള്ള സഖ്യചര്‍ച്ചകളില്‍ രാജേഷ് കുമാറിന് എന്തൊക്കെ ചെയ്യാനാകും എന്നതും ഉറ്റുനോക്കുന്നു. ഈ വർഷം അവസാനമാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്‌. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News