ആർഎസ്എസിനെയും പ്രധാനമന്ത്രിയേയും പുകഴ്ത്തി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്
കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലും ദിഗ്‌വിജയ് സിങ് സമാനാഭിപ്രായം ഉന്നയിച്ചു.
ന്യൂഡൽഹി: ആർഎസ്എസിനെയും പ്രധാനമന്ത്രിയേയും പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ആർഎസ്എസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നുവെന്നും ഇതാണ് ആർഎസ്എസിന്റെ സംഘടനാബലം എന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. അദ്വാനിയുടെ കാൽക്കലിരിക്കുന്ന മോദിയുടെ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമ പോസ്റ്റ്.
'ഈ ചിത്രം വളരെ ശ്രദ്ധേയമാണ്. നേതാക്കളുടെ കാൽക്കൽ തറയിൽ ഇരിക്കുന്ന ആർഎസ്‌എസിന്റെ താഴെത്തട്ടിലുള്ള സ്വയംസേവകരും ജനസംഘം (ബിജെപി) പ്രവർത്തകരും പിന്നീട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്നു. ഇതാണ് ആ സംഘടനയുടെ ശക്തി. ജയ് സിയ റാം'- സിംഗ് എക്‌സിൽ കുറിച്ചു.
കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലും ദിഗ്‌വിജയ് സിങ് സമാനാഭിപ്രായം ഉന്നയിച്ചു. കോൺഗ്രസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്നും താഴെത്തട്ടിൽ പാർട്ടിക്ക് ചലനമില്ലെന്നും സിങ് ആരോപിച്ചു. പിസിസി അധ്യക്ഷൻമാരെ നിയമിക്കൽ മാത്രമാണ് നടക്കുന്നതെന്നും ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടു.
1996ൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അന്നത്തെ ബിജെപി നേതാക്കൾ പങ്കെടുക്കുന്ന ചിത്രമാണ് ദിഗ്‌വിജയ് സിങ് പങ്കുവച്ചത്. ട്വീറ്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്തെത്തെ. സിങ്ങിന്റെ പരാമർശം സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്നതാണെന്ന് പാർട്ടി വക്താവ് സിആർ കേശവൻ പറഞ്ഞു.