കർണാടകയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; സിദ്ധരാമയ്യ വരുണയിൽ ജനവിധി തേടും

124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2023-03-25 04:34 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: കർണാടകയിൽ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ വരുണയിൽ നിന്ന് മത്സരിക്കും. കനകപുരയിൽ നിന്നാണ് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ജനവിധി തേടുന്നത്. 

മെയിലാണ് കർണാടക നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ആകെ 225 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറിൽ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. 

മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയില്‍ നിന്ന് മത്സരിക്കും. ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെ കെ.എച്ച്.മുനിയപ്പയും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദേവനഹള്ളിയിലാണ് അദ്ദേഹം മത്സരിക്കുക.മലയാളികളും ഇത്തവണ സജീവമായി രംഗത്തുണ്ട്. എൻഎ ഹാരിസ് ശാന്തിനഗറിൽ നിന്നും കെജെ ജോർജ് സർവജ്ഞനഗറിൽ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയും സ്ഥാനാർഥി പട്ടികയിലുണ്ട്. ചിത്താപുറില്‍ നിന്ന് തന്നെയാണ് പ്രിയങ്ക് ജനവിധി തേടുക.

കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്ന തിരഞ്ഞെടുപ്പാണിത്. 225 അംഗ നിയമസഭയുടെ നിലവിലെ കാലാവധി മെയ് 23ഓടെയാണ് അവസാനിക്കുക. ഇതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കും. മെയ് പകുതിയോടെ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News