വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു, ഡിഎൻഎ പരിശോധനയിൽ കുട്ടി മറ്റാരുടെയോ; ഫെര്‍ട്ടിലിറ്റി ക്ലിനികിന്‍റെ തട്ടിപ്പ് പുറത്ത്
യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്‍ററിൽ ഐവിഎഫ് ചിത്സക്കെത്തിയ ദമ്പതികളാണ് തട്ടിപ്പിനിരയായത്
ഹൈദരാബാദ്: ഐവിഎഫ് ചികിത്സയുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക് നടത്തിയ ക്രൂരമായ വഞ്ചനയുടെ കഥയാണ് ഹൈദരാബാദിൽ നിന്നും പുറത്തുവരുന്നത്.സെക്കന്തരാബാദിലെ ഗോപാലപുരത്താണ് സംഭവം. യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്‍ററിൽ ഐവിഎഫ് ചിത്സക്കെത്തിയ ദമ്പതികളാണ് തട്ടിപ്പിനിരയായത്.
സൃഷ്ടി ഐവിഎഫ് സെന്‍ററിൽ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ കണ്ടെത്തിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. 35 ലക്ഷം രൂപയാണ് ദമ്പതികൾ ചികിത്സക്കായി ക്ലിനിക്കിന് നൽകിയത്. വിവിധ നഗരങ്ങളിലായിട്ടാണ് തട്ടിപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലിനിക്കിൻ്റെ സ്ഥാപകയായ ഡോ.അത്തലൂരി നമ്രത എന്ന പച്ചിപ്പാല നമ്രത (64), ഇവരുടെ മകൻ പാച്ചിപാല ജയന്ത് കൃഷ്ണ (25), ക്ലിനിക് മാനേജർ സി കല്യാണി അച്ചയ്യമ്മ (40), ഗാന്ധി ഹോസ്പിറ്റൽ അനസ്‌തറ്റിസ്റ്റ് ഡോ. നർഗുല സദാനന്ദം (41), ലാബ് ടെക്‌നീഷ്യൻ (37), ലാബ് ടെക്‌നീഷ്യൻ ഗൊല്ലമണ്ഡല (37), സന്തോ രാവു (37), കുഞ്ഞിൻ്റെ യഥാർഥ മാതാപിതാക്കളായ മുഹമ്മദ് അലി ആദിക് (38), നസ്രീൻ ബീഗം (25) എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഒരു മാസം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ സര്‍ക്കാരിന്‍റെ ശിശുവിഹാര്‍ കേന്ദ്രത്തിന്‍റെ പരിചരണയിലാണ്. ഗർഭച്ഛിദ്രം നടത്താനായി എത്തുന്ന സ്ത്രീകൾക്ക് പണം വാഗ്ദാനം ചെയ്ത് പ്രസവിക്കാൻ നിർബന്ധിക്കും. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ വാടക ഗർഭധാരണത്തിലൂടെ ജനിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികൾക്ക് കൈമാറുകയായിരുന്നു.
2024 ആഗസ്തിലാണ് രാജസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ചികിത്സക്കായി യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്‍ററിന്‍റെ ഗോപാലപുരം ബ്രാഞ്ചിലെത്തുന്നത്. ഡോക്ടർ നമ്രത വാടക ഗർഭധാരണത്തിന് നിർദേശിച്ചു. ക്ലിനിക്ക് ഒരു വാടക ഗർഭപാത്രം സജ്ജീകരിക്കാമെന്നും ഭ്രൂണം അതിലേക്ക് മാറ്റുമെന്നും പറഞ്ഞ് ദമ്പതികളെ വിശാഖപട്ടണത്തുള്ള ക്ലിനിക്കിന്റെ മറ്റൊരു ശാഖയിലേക്ക് അയച്ചു. 2025 ജൂണിൽ സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചതായി ദമ്പതികളെ വിവരം അറിയിക്കുകയും ചെയ്തു. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സഹിതമാണ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയത്. നിയമവിരുദ്ധമായി നടത്തിയ ഈ ശസ്ത്രക്രിയയുടെ ഭാഗമായി ഗാന്ധി ആശുപത്രിയിലെ ഡോക്ടർ സദാനന്ദൻ വിവിധ നഗരങ്ങളിലെ പ്രസവസമയത്ത് സ്ത്രീകൾക്ക് അനസ്തേഷ്യ നൽകിയതായി ഡിസിപി പറഞ്ഞു.
എന്നാൽ, കുട്ടി വാടക ഗർഭപാത്രത്തിലൂടെ ജനിച്ചതായി രേഖകളിൽ കാണിക്കാത്തത് ദമ്പതികളിൽ സംശയമുണ്ടാക്കി. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തി. ക്ലിനിക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ രേഖകൾ നൽകാൻ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ദമ്പതികൾ പൊലീസിനെ സമീപിച്ചത്.അന്വേഷണത്തിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തുകയും 90,000 രൂപക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്നും മനസിലായി. അസ്സം സ്വദേശികളായി ഇവരെ പ്രസവത്തിനായി വിശാഖപട്ടണത്തേക്ക് കൊണ്ടുപോവുകയും അവരുടെ കുഞ്ഞിനെ പരാതിക്കാരായ ദമ്പതികളുടെ കുട്ടിയായി വ്യാജ മെഡിക്കൽ രേഖകൾ ഉപയോഗിച്ച് കൈമാറുകയായിരുന്നു.
ഹൈദരാബാദ്, വിശാഖപട്ടണം ശാഖകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ മെഡിക്കൽ ഉപകരണങ്ങൾ, വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട രേഖകൾ, ലൈസൻസില്ലാത്ത ഐവിഎഫ് സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു. മഹാറാണിപേട്ട, വിശാഖപട്ടണം II ടൗൺ, ഗോപാലപുരം, ഗുണ്ടൂർ കോതപേട്ട തുടങ്ങി നിരവധി സ്ഥലങ്ങളിലായി പത്തിലധികം കേസുകൾ പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മറ്റ് പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ലൈസൻസില്ലാത്ത ഫെർട്ടിലിറ്റി സെന്ററുകൾ ഒഴിവാക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചുകൊണ്ട് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വാണിജ്യ വാടക ഗർഭധാരണം നിയമവിരുദ്ധമാണെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. കുഞ്ഞുങ്ങളെ കടത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.