ബംഗളൂരു യെലഹങ്ക പുനരധിവാസം; പാർപ്പിടം നൽകുന്നതിനെതിരെ ബിജെപി എംഎൽഎ ഭരത് ഷെട്ടി
മറ്റിടങ്ങളിൽ നിന്ന് അനധികൃതമായി താമസമാക്കിയ ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന ഒരു സർക്കാർ, പ്രകൃതിദുരന്തങ്ങൾ കാരണം വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിൽ പരാജയപ്പെട്ടു
മംഗളൂരു: ബംഗളൂരു യെലഹങ്ക കൊഗിലു ലേഔട്ടിൽ അനധികൃതമായി താമസമാക്കിയ കുടിയേറ്റക്കാർ ആരാണെന്നും അവർ എന്തിനാണ് അവിടെ വന്ന് താമസമാക്കിയതെന്നും കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മംഗളൂരു നോർത്ത് മണ്ഡലം ബിജെപി എംഎൽഎ ഡോ. വൈ. ഭരത് ഷെട്ടി.
ഇതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണം. അനധികൃത കുടിയേറ്റക്കാർക്ക് പാർപ്പിടം അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഷെട്ടി കൂട്ടിചേർത്തു.
'കുടിയിറക്കപ്പെട്ടവരെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അവരിൽ നിന്ന് ഒരു രേഖയും ആവശ്യപ്പെടാതെ നാലോ അഞ്ചോ കിലോമീറ്റർ അകലെ വീട് നൽകി പുനരധിവസിപ്പിക്കാൻ നീങ്ങുകയാണ്. ഈ സംഭവവികാസങ്ങളിൽ ഭവന മന്ത്രി സമീർ അഹമ്മദ് ഖാന് പങ്കുണ്ട്. അനധികൃത കുടിയേറ്റക്കാർക്ക് വീട് നൽകാനുള്ള നീക്കത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദവുമുണ്ട്. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ സംസ്ഥാനത്തെ ദരിദ്രർക്ക് ഒരു വീട് പോലും സർക്കാർ നൽകിയിട്ടില്ല'- അദ്ദേഹം പറഞ്ഞു.
'ഫോം 94സി, 94സിസി എന്നിവ പ്രകാരം നഗരത്തിലെ റെസിഡൻഷ്യൽ സൈറ്റുകൾക്കായി അപേക്ഷകൾ അനുവദിച്ചിട്ടില്ല. നമ്മുടെ സ്വന്തം ജനങ്ങളുടെ അവസ്ഥ ഇങ്ങനെയായിരിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് വീടുകൾ നിർമ്മിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?” ഷെട്ടി ചോദിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവരുടെ ഭൂമിയിൽ തങ്ങൾ അതിക്രമിച്ചു കയറിയാൽ, സർക്കാർ അവിടെ വീടുകൾ നിർമ്മിച്ച് നൽകുമോ? മുസ്‌ലിം വോട്ടുകൾക്കുവേണ്ടി ഇത് ചെയ്യുന്നത് ശരിയല്ല. മറ്റിടങ്ങളിൽ നിന്ന് അനധികൃതമായി താമസമാക്കിയ ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്ന ഒരു സർക്കാർ, പ്രകൃതിദുരന്തങ്ങൾ കാരണം വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിൽ പരാജയപ്പെട്ടു. കേരളത്തിൽ കാട്ടാനകളുടെ ആക്രമണം ഉണ്ടാകുമ്പോഴും നമ്മുടെ സംസ്ഥാനത്ത് നിന്ന് നഷ്ടപരിഹാരം നൽകുന്നു'- അദ്ദേഹം പറഞ്ഞു.