ഇന്ത്യയില്‍ കോവിഡ് ജനുവരി അവസാനത്തോടെ ഉയരും; ഫെബ്രുവരിയോടെ കുറയുമെന്ന് ഭ്രമർ മുഖർജി

അടുത്ത ഏഴു ദിവസത്തിനുള്ളില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ കൂടി കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാം

Update: 2022-01-13 03:06 GMT
Editor : Jaisy Thomas | By : Web Desk

ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ ജനുവരി അവസാനത്തോടെ വന്‍വര്‍ധനവുണ്ടാകുമെന്നും ഫെബ്രുവരിയോടെ കുറയുമെന്നും മിഷിഗണ്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫ: ഭ്രമര്‍ മുഖര്‍ജി. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ഏഴോ പത്തുദിവസത്തിനുള്ളില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടാകുമെന്നും ഭ്രമര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

അടുത്ത ഏഴു ദിവസത്തിനുള്ളില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ കൂടി കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് എല്ലായ്പ്പോഴും അങ്ങനെയാണെന്നും ഭ്രമര്‍ മുഖര്‍ജി പറഞ്ഞു. വാക്സിനേഷനാണ് പ്രധാനം. നിരവധി ആളുകളെ രോഗം ബാധിച്ചിട്ടുണ്ട്. പക്ഷെ വളരെ കുറച്ചുപേര്‍ക്കേ ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടുള്ളൂ. പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധകാര്യത്തില്‍ കാര്യമായ മാറ്റം വന്നതിനാൽ ഇപ്പോൾ സ്ഥിതി രണ്ടാം തരംഗത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചവരില്‍ ഭൂരിഭാഗവും വാക്സിനെടുക്കാത്തവരാണ്. അതിനാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോട് വാക്സിനെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

Advertising
Advertising

ഫെബ്രുവരിയോടെ തരംഗം അവസാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും എല്ലാ അനുമാനങ്ങളും മനുഷ്യന്‍റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ഗംഗാസാഗർ മേള പോലൊരു പരിപാടിയുടെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയില്ല. എങ്കിലും കണക്കുകളും സ്ഥിതിവിവരകണക്കുകളും സൂചിപ്പിക്കുന്നത് കോവിഡ് തരംഗം ജനുവരിയോടെ ഉയർന്ന് ഫെബ്രുവരിയോടെ അവസാനിക്കുമെന്നാണെന്നും ഭ്രമര്‍ മുഖര്‍‌ജി പറഞ്ഞു. 

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചന നൽകിയാണ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത്. തുടർച്ചയായി ആറ് ദിവസത്തിലേറെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തോട് അടുത്തെത്തി. ഇതോടെയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വരും ദിവസങ്ങളിൽ കോവിഡ് ഗണ്യമായി ഉയരുമെന്ന് ദേശീയ സങ്കേതിക ഉപദേശക സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോൺ കേസുകളും വർധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടി പ്രധാനമന്ത്രി വിളിച്ചേ യോഗത്തിൽ ചർച്ച ചെയ്യും. രാജ്യവ്യാപക ലോക്ഡൗണിന് പകരം സംസ്ഥാന തലത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News