ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധൻഘഡും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു
ഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്ക് നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.സി.പി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യ വാചകം ചൊല്ലിക്കൊടുത്തു.
ഇൻഡ്യ സഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ പരാജയപ്പെടുത്തിയാണ് സി.പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. 300 വോട്ടുകൾ ക്കെതിരെ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 1998ൽ കോയമ്പത്തൂർ മണ്ഡലത്തെ ഡിഎംകെയിൽ നിന്ന് പിടിച്ചെടുത്താണ് രാധാകൃഷ്ണൻ തമിഴ്നാട്ടിൽ ബിജെപിക്ക് മേൽവിലാസം ഉണ്ടാക്കിയത്.
വിദ്യാർഥി കാലഘട്ടം മുതലുള്ള അദ്ദേഹത്തിന്റെ ആർഎസ്എസ് ബന്ധമാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരെ തുണയായത്. 2023ൽ ജാർഖണ്ഡ് ഗവർണറായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് മഹാരാഷ്ട്ര ഗവര്‍ണർ, , പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാക്കാൻ രണ്ടുവർഷം ബാക്കിനിൽക്കെ ജഗദീപ് ധൻഘഡ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജഗദീപ് ധൻഘഡും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.