മധ്യപ്രദേശിൽ ദലിത് യുവാവിനെ മർദിച്ചുകൊന്നു, തടയാനെത്തിയ അമ്മയെ നഗ്നയാക്കി; എട്ടുപേർ അറസ്റ്റിൽ

സഹോദരി നൽകിയ പീഡനക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊലപാതകം

Update: 2023-08-28 02:02 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: മധ്യപ്രദേശില സാഗർ ജില്ലയിൽ 18 കാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു. യുവാവിന്റെ സഹോദരി നൽകിയ പീഡനക്കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയാണ് മർദനവും കൊലപാതകവും നടന്നത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി. 

കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി 2019 ൽ പ്രതികളിൽ ചിലർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ കോമൾ സിംഗ്, വിക്രം സിംഗ്,ആസാദ് സിംഗ് തുടങ്ങിയവർ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവിന്റെ സഹോദരി പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ അമ്മയെയും തന്നെയും ഭീഷണിപ്പെടുത്തിയെന്നും വീട് അടിച്ചുതകർക്കുകയും ചെയ്തെന്നാണ് ഇവര്‍ പറയുന്നത്. തുടർന്ന് ഗ്രാമത്തിലെ ബസ് സ്റ്റാന്റിന് സമീപത്ത് നിൽക്കുകയായിരുന്ന യുവാവിനെ  വടികൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ അമ്മയെ നഗ്നയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

പ്രതികളിൽ ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ സെക്ഷൻ 307,302, എസ്.സി,എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ എസ്.പി സഞ്ജീവ് യു.കെ പറഞ്ഞു.

സംഭവത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി.ബിജെപി മധ്യപ്രദേശിനെ ദളിത് വിവേചനത്തിന്റെ പരീക്ഷണശാലയാക്കി മാറ്റിയെന്നാണ് സംഭവത്തോട് പ്രതികരിച്ച് ഖാർഗെ എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തത്. യുവാവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ കർശനടപടിയെടുക്കണമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News