വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നൽകണമെന്ന ഹരജി; നിലപാടറിയിക്കാൻ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

'ജനഗണമന'യും 'വന്ദേമാതര'വും എല്ലാ പ്രവൃത്തിദിവസവും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആലപിക്കണമെന്ന ഹരജിയിലെ ആവശ്യത്തിൽ എൻസിഇആർടിയോടും കോടതി വിശദീകരണം തേടി.

Update: 2022-05-25 11:23 GMT
Advertising

ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതര'വും ദേശീയഗാനത്തിന് സമാനമായ രീതിയിൽ പ്രചരിപ്പിക്കുന്നതിന് പ്രത്യേക നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെയും ഡൽഹി സർക്കാറിന്റെയും അഭിപ്രായം തേടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയുടെ ഹരജിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരാണ് നോട്ടീസയച്ചത്.

'ജനഗണമന'യും 'വന്ദേമാതര'വും എല്ലാ പ്രവൃത്തിദിവസവും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആലപിക്കണമെന്ന ഹരജിയിലെ ആവശ്യത്തിൽ എൻസിഇആർടിയോടും കോടതി വിശദീകരണം തേടി. അതേസമയം കോടതി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഹരജി സമർപ്പിച്ച കാര്യം പരസ്യമാക്കിയതിൽ കോടതി അതൃപ്തി അറിയിച്ചു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹരജി നൽകിയത് എന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന് കോടതി പറഞ്ഞു.

'വന്ദേമാതര'ത്തെ ആദരിക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങളോ മാർഗനിർദേശങ്ങളോ ഇല്ലാത്തതിനാൽ അപരിഷ്‌കൃതമായ രീതിയിലാണ് ആലപിക്കപ്പെടുന്നതെന്നും സിനിമകളിലും പാർട്ടികളിലും ദേശീയ ഗീതം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചരിത്രപരമായ പങ്കുവഹിച്ച ഗാനമാണ് 'വന്ദേമാതര'മെന്നും 1950ൽ കോൺസ്റ്റിറ്റുവെന്റ് അസംബ്ലി ചെയർമാനായ ഡോ രാജേന്ദ്രപ്രസാദ് നടത്തിയ പ്രസ്താവന അനുസരിച്ച് 'വന്ദേമാതരം' 'ജനഗണമന'യോളം തന്നെ ആദരിക്കപ്പെടണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഹരജി ഇനി നവംബർ ഒമ്പതിന് പരിഗണിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News