ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പ് നൽകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം കേന്ദ്രം തള്ളി

Update: 2021-12-28 12:38 GMT

കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഡോക്ടര്‍മാര്‍ നടത്തിയ  ചർച്ച പരാജയം. ആവശ്യങ്ങള്‍ അംഗീകരിച്ച്   രേഖാ മൂലം ഉറപ്പ് നൽകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം കേന്ദ്രം തള്ളി.സമരം തുടരണമോയെന്ന്  തീരുമാനിക്കാൻ റസിഡൻ്റ് ഡോക്ടർമാർ യോഗം ചേരും.

പൊതുതാല്പര്യം കണക്കിലെടുത്ത് ഡോക്ടര്‍മാരോട് സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാരെ മര്‍ദിച്ച പോലീസ് നടപടിയിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.നീറ്റ്-പി ജി കൗൺസിലിംഗ് ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. വിഷയം സുപ്രീംകോടതിയുടെ  പരിഗണനയിലാണെന്നും  അത് കൊണ്ട് ഇപ്പോൾ ഒന്നും ചെയാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

Advertising
Advertising

ഡല്‍ഹിയില്‍ റസിഡൻറ് ഡോക്ടർമാരുടെ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. ഡോക്ടര്‍മാര്‍ ഇന്ന് സുപ്രിം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സഫ്ദര്‍ജങ്ക് ആശുപത്രിക്ക് മുന്നിലാണ് പൊലീസ് പ്രതിഷേധക്കാരെ തട‌ഞ്ഞത്.

ഇന്നലെ ഐ.ടി.ഒയില്‍ നിന്ന് സുപ്രിം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ രാത്രി കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വസതിയിലേക്കും ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തി.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. അഞ്ഞൂറിലധികം ഡോക്ട‍മാര്‍ സഫ്ദര്‍ജങ് ആശുപത്രിക്ക് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒ.പി അടക്കം ബഹിഷ്കരിച്ചാണ് സമരം. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സമരം രോഗികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News