‘ഇന്ത്യൻ സ്ത്രീകൾ ആഴ്ചയിൽ 55 മണിക്കൂർ ജോലി ചെയ്യുന്നു’; ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കണക്കെന്ന് റിപ്പോർട്ട്

പൂനെയിൽ ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണത്തിന് പിന്നാ​​ലെയാണ് ഇന്ത്യൻ വനിതകളുടെ തൊഴിൽ ഭാരം ചർച്ചയായിരിക്കുന്നത്

Update: 2024-09-24 06:01 GMT

ന്യൂഡൽഹി: പൂനെയിൽ ഏണസ്റ്റ് ആന്റ് യങ് (ഇ വൈ) കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരി​ക്കെയാണ് അന്ന സെബാസ്റ്റ്യൻ പേരയിലെന്ന 26കാരി മരിക്കുന്നത്. ജോലിഭാരമാണ് അന്നയുടെ   മരണകാരണത്തിന് ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.അന്നയുടെ മരണം ഇന്ത്യൻ വനിതകളുടെ തൊഴിൽ സാഹചര്യത്തെപറ്റിയും തൊഴിൽ ഭാരത്തെപറ്റിയുമുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.  

അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ഇ ​വൈക്കെഴുതിയ കത്തിൽ മകൾക്ക് മേൽ കമ്പനിയും മുതിർന്ന ഉദ്യോഗസ്ഥരും അടിച്ചേൽപ്പിച്ച ജോലിഭാരത്തെക്കുറിച്ചും അതുകാരണം മകളുടെ ജീവൻ നഷ്ടമായതിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു.

Advertising
Advertising

വിശ്രമമനുവദിക്കാതെ മണിക്കൂറുകളോളം ജോലിചെയ്യിപ്പിക്കുന്നത് മകളുടെ മരണത്തിനിടയാക്കിയെന്നും കമ്പനിയിലെ ഒരു ജീവനക്കാരി മരിച്ചിട്ടും ഓഫീസിൽ നിന്ന് ഒരാൾ പോലും മകളുടെ സംസ്കാര ചടങ്ങിലെത്തിയില്ലെന്നും അമ്മ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ അന്നയുടെ സംസ്കാര ചടങ്ങിൽ കമ്പനിയിലെ ജീവനക്കാർ പ​ങ്കെടുക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഇ വൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനി രംഗത്തെത്തിയിരുന്നു. ‘നമ്മുടെ ജനങ്ങളുടെ ക്ഷേമമാണ് എന്റെ ഏറ്റവും മുൻഗണന’എന്നായിരുന്നു മേമാനി പ്രതികരിച്ചത്.

ഇന്ത്യയിൽ വർധിച്ചുവരുന്ന ജോലിഭാരം പ്രത്യേകിച്ച് പുരുഷമേധാവിത്വ ​​ചുറ്റുപാടിൽ ജോലി ചെയ്യുന്ന യുവതികളെ എങ്ങനെ ബാധിക്കുന്നു എന്നതിലടക്കം സോഷ്യൽ മീഡിയകളിലടക്കം ചർച്ചകൾ നടക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം മണിക്കൂർ ജോലി ചെയ്യുന്നത് ഇന്ത്യൻ വനിതകളാണെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു പ്രായം കുറഞ്ഞ പ്രൊഫഷണ​ൽസിനെ കൊണ്ട് കമ്പനികൾ കൂടുതൽ മണിക്കൂറുകൾ ​ജോലിചെയ്യിപ്പിക്കുന്നവെന്ന വസ്തുതയും ചൂണ്ടിക്കാട്ടുന്നു.

ഐടി പ്രൊഫഷണലുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന ഇൻഫർമേഷൻ ആന്റ കമ്മ്യൂണിക്കേഷൻ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യയില വനിതകൾ 2023-ൽ എല്ലാ ആഴ്ചയും 56.5 മണിക്കൂർ ജോലി ചെയ്തുവെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലെ ഏത് തരത്തിലുള്ള ജോലിയെ പരിഗണിച്ചാലും ഇത് വളരെ കൂടിയ സമയമാണെന്ന് ദ ഹിന്ദു റി​പ്പോർട്ട് ചെയ്യുന്നു. ആഴ്ചയിൽ പ്രവർത്തിദിനമെന്നത് അഞ്ചായി പരിഗണിച്ചാൽ ഒരു ദിവസം 11 മണിക്കൂറിലധികമാണ് വനിതകൾ ജോലി ചെയ്തത്. ആറ് ദിവസമായി പരിഗണിക്കുകയാണെങ്കിൽ ഒമ്പത് മണിക്കൂറിലധികമാണ് ജോലി ചെയ്തത്.

ഇന്ത്യയിൽ പ്രൊഫഷണൽ, ശാസ്ത്ര, സാങ്കേതിക പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആഴ്ചയിൽ 53.2 മണിക്കൂറാണ് ജോലി ചെയ്യുന്നത്. അന്ന ഈ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ഇന്ത്യയിലെ വനിതാ അധ്യാപികമാരുമായ താരതമ്യം ചെയ്യുമ്പോൾ അവർ ആഴ്ചയിൽ 46 മണിക്കൂറാണ് ജോലി ചെയ്യുന്നത്. 

ഐടിയിലും മീഡിയയിലുംഇന്ത്യയിൽ ജോലി ചെയ്യുന്നത് 56.5 മണിക്കൂർ എന്നത് ലോകത്തിലെ  ഏറ്റവും ഉയർന്നതാണ്. ജർമ്മനിയിൽ, ഐടി, മാധ്യമ മേഖലകളിലെ സ്ത്രീകൾ 32 മണിക്കൂറും റഷ്യയിൽ 40 മണിക്കൂറുമാണ് ജോലി ചെയ്യുന്നത്.

ഇന്ത്യയിലെ പ്രൊഫഷണൽ സയന്റിഫിക്, ടെക്നിക്കൽ മേഖലകളിൽ 8.5% മാത്രമാണ് സ്ത്രീകളുള്ളത്. ഇൻഫർമേഷൻ ആന്റ കമ്മ്യൂണിക്കേഷൻ ജോലികളിലെ ഇന്ത്യൻ തൊഴിലാളികളിൽ 20% മാത്രമാണ് സ്ത്രീ സാന്നിധ്യമെന്നും കണക്കുകൾ പറയുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News