സമരം തീർക്കാൻ പ്രധാനമന്ത്രി ചർച്ച നടത്തണമെന്ന് കർഷകനേതാവ്

സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണെന്നും കർഷകനേതാവായ സർവാൻ സിങ് പന്ദേർ പറഞ്ഞു.

Update: 2024-02-15 07:02 GMT
Advertising

അംബാല: കർഷക സമരം തീർക്കാൻ പ്രധാനമന്ത്രി ചർച്ച നടത്തണമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ. ഇത് തങ്ങൾ നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇത് മുന്നോട്ടുപോക്കുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. കേന്ദ്രമന്ത്രിമാരുമായി ഇന്ന് ചർച്ചയുണ്ട്. ഇതിൽ പ്രധാനമന്ത്രി തന്നെ പങ്കെടുത്ത് ആവശ്യങ്ങളിൽ നീക്കുപോക്കുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർവാൻ സിങ് പറഞ്ഞു.

ഇതൊരു ജനാധിപത്യ രാജ്യമാണ്. ഡൽഹിയിലേക്ക് സമാധാനപരമായി പോകാൻ തങ്ങളെ അനുവദിക്കണം. കേന്ദ്രസർക്കാർ തന്നെ അടച്ച വഴികൾ തുറുന്നു നൽകണം. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. സമരത്തിനിടെ ഓരോ മിനിറ്റിലും കർഷകർക്ക് പരിക്കേൽക്കുകയാണ്. മണിക്കൂറിൽ 60 ബാൻഡേജുകൾ വരെ ഉപയോഗിക്കേണ്ടിവരുന്നുവെന്നാണ് മെഡിക്കൽ സംഘം പറയുന്നത്. പൊലീസിനെയല്ല അർധ സൈനിക വിഭാഗത്തെയാണ് കർഷകരെ തടയാനായി രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് രാജ്യത്തെ ഒരു സർക്കാർ അർധ സൈനിക വിഭാഗങ്ങളെ കർഷകർക്കെതിരെ ഉപയോഗിക്കുന്നത്. കേന്ദ്രം കർഷകർക്കും തൊഴിലാളികൾക്കുമെതിരെ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും സർവാൻ സിങ് പന്ദേർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News