24 കോടി മുസ്‌ലിംകളെ എന്ത് ചെയ്യും? കടലിലെറിയുമോ?; കേന്ദ്രത്തിനെതിരെ ഫാറൂഖ് അബ്ദുല്ല

12 പ്രതിപക്ഷ പാർട്ടികളാണ് ഫാറുഖ് അബ്ദുല്ല അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തത്. കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽകണ്ട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.

Update: 2023-03-12 02:43 GMT

ഫാറൂഖ് അബ്ദുല്ലഹ് 

Advertising

ശ്രീനഗർ: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. രാജ്യത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി ഇതര പാർട്ടികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുല്ല.

''വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പുതിയതല്ല. 22-24 കോടി മുസ്‌ലിംകളെ എന്ത് ചെയ്യും? അവരെ കടലിലെറിയുമോ അല്ലെങ്കിൽ ചൈനയിലേക്ക് അയക്കുമോ? ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. എല്ലാവർക്കും തുല്യ പരിഗണനയുള്ള ആർക്കെതിരെയും വിവേചനമില്ലാത്ത ക്ഷേമരാഷ്ട്രമാണ് അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മൾ ഗാന്ധിജിയുടെ ആശയങ്ങളാണ് പിന്തുടരേണ്ടത്''-ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

12 പ്രതിപക്ഷ പാർട്ടികളാണ് ഫാറുഖ് അബ്ദുല്ല അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തത്. കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽകണ്ട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം ആവശ്യപ്പെടും. ഡൽഹിയിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പി.സി.സി അധ്യക്ഷൻ വികാർ റസൂൽ വാനി, സി.പി.എം നേതാവ് എം.വൈ തരിഗാമി, പി.ഡി.പി നേതാവ് അംറിക് സിങ് റീൻ, നാഷണൽ പാന്തേഴ്‌സ് പാർട്ടി നേതാവ് ഹർഷ് ദേവ് സിങ്, എ.എ.പി നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ ടി.എസ് ടോണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും. എന്നാൽ പ്രതിപക്ഷം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രധാനമന്ത്രി ആരാകണമെന്ന് അതിന് ശേഷം തീരുമാനിക്കാമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News