ഒഡിഷ: ഒഡിഷയിൽ പെൺഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയിൽ. സംഘത്തിലെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സംഘത്തിന്‍റെ കൈവശം പോർട്ടബിൾ അൾട്രാസൗണ്ട് യന്ത്രം കണ്ടെടുത്തു. 2005ൽ നിരോധിച്ച യന്ത്രമാണ് കണ്ടെടുത്തത്. റാക്കറ്റിന് സ്വകാര്യ ലാബുകളുടെയും ആശുപത്രികളുടെയും ഒത്താശയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
13 പേരില്‍ ഒരാള്‍ ആശാവര്‍ക്കറാണെന്നും ബെർഹാംപൂർ പൊലീസ് പറഞ്ഞു. അൾട്രാസൗണ്ട് യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം പെണ്ണാണെന്ന് മനസിലായാല്‍ ഭ്രൂണഹത്യ നടത്തുന്നതാണ് ഇവരുടെ രീതി. മുഖ്യപ്രതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അബോര്‍ഷന്‍ ക്ലിനിക് നടത്തുന്നുണ്ടെന്ന് ബെർഹാംപൂർ പൊലീസ് സൂപ്രണ്ട് ശരവണ വിവേക് എം. അറിയിച്ചു. ദുർഗാ പ്രസാദ് നായക് (41), അക്ഷയ ദലായ് (24), ഹരി മോഹന ദലായ് (42) റിന പ്രധാൻ (40) (സിഎച്ച്‌സി, ഖോളിക്കോട്ട് ആശാകർമി), ശ്രീ ദുർഗ പതോളജിയിലെ രവീന്ദ്രനാഥ് സത്പതി (39), ഭാബാനഗർ ചക്ക് നിർണ്ണയ് ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്‍ററിലെ കാളി ചരൺ ബിസോയി (38) സായി കൃപ സേവാ സദൻ നഴ്‌സിംഗ് ഹോമിലെ സുശാന്ത് കുമാർ നന്ദ (40), ജഗന്നാഥ് ക്ലിനിക്കിലെ പദ്മ ചരൺ ഭൂയാൻ (60), ജോസോദ നഴ്സിംഗ് ഹോമിലെ സിബാറാം പ്രധാൻ (37), മൃത്യുഞ്ജയ ഹോസ്പിറ്റലിലെ സുമന്ത കുമാർ പ്രധാൻ (30), ധബലേശ്വർ നായക് (51), സ്മാർട് ഹോസ്പിറ്റലിലെ മൈലാപുരി സുജാത (49), റലാബയിലെ സുബാഷ് ച് റൗട്ട് (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോജിക് ഇ മേക്ക് അൾട്രാസൗണ്ട് മെഷീന്‍, അൾട്രാസൗണ്ട് പ്രോബുകളും കണക്ടറും ലാമിനേറ്റഡ് ലോജിക് ബുക്ക് എക്‌സ്‌പി അൾട്രാസൗണ്ട് മെഷീൻ, അൾട്രാസൗണ്ടിന് ഉപയോഗിക്കുന്ന അൾട്രാസൗണ്ട് ട്രാൻസ്മിഷൻ ജെൽ, 18,200 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവ പൊലീസ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 2005 മുതൽ ഇന്ത്യയിൽ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ നിരോധിച്ചിട്ടുണ്ടെന്ന് എസ്.പി ശരവണ വിവേക് കൂട്ടിച്ചേര്‍ത്തു.
അങ്കുളിയിലെ ആനന്ദ നഗറിൽ അൾട്രാസൗണ്ട് മെഷീൻ ഉപയോഗിച്ച് അനധികൃത ലിംഗനിർണയം നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ദുർഗാ പ്രസാദ് നായക് നടത്തുന്ന ഹൗസ് കം-ക്ലിനിക്കിൽ ബെർഹാംപൂർ പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം 11 ഗര്‍ഭിണികള്‍ ക്ലിനികില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ആശാ വർക്കറായ റിന പ്രധാൻ ഗ്രാമത്തിൽ നിന്ന് രണ്ട് ഗർഭിണികളെ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുവന്ന് പ്രതിയായ ദുർഗാ പ്രസാദ് നായകിൽ നിന്ന് കമ്മീഷൻ വാങ്ങിയതായി പൊലീസ് പറഞ്ഞു. സമീപത്ത വിവിധ ലാബുകളിലും ക്ലിനിക്കുകളിലുമാണ് മറ്റ് പ്രതികള്‍ ജോലി ചെയ്യുന്നത്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും ബെർഹാംപൂർ എസ്.പി പറഞ്ഞു.