നരേന്ദ്രമോദിയുടെ സിനിമയെടുക്കാനെന്ന് പറഞ്ഞ് തട്ടിപ്പ്; വ്യവസായിക്ക് നഷ്ടമായത് ഒരു കോടി

തട്ടിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സിനിമ എടുക്കാൻ അനുവാദം ലഭിച്ചെന്ന് പറഞ്ഞ്

Update: 2024-04-11 11:10 GMT
Editor : ശരത് പി | By : Web Desk
Advertising

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സിനിമയെടുക്കാനെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. ലഖ്‌നൗവിലാണ് സംഭവം.

ഹേമന്ത് കുമാർ റായ് എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. കേസിന് പിന്നാലെ സികന്ദർ ഖാൻ, സഞ്ജയ് സിംങ്, സബ്ബീർ ഖുറേഷി എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

യൂട്യൂബിലേക്ക് പാട്ടുകൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുന്ന കമ്പനി നടത്തി വരികയായിരുന്ന ഹേമന്ത് 2023 സെപ്റ്റംബറിലാണ് പ്രതികളെ പരിചയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും മോദിയെക്കുറിച്ച് സിനിമ ചെയ്യാനായി തങ്ങൾക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ഇവർ, ചിത്രം പൂർത്തിയാക്കാൻ ഇനി പത്ത് ദിവസം കൂടി വേണമെന്നും പറഞ്ഞു. പക്ഷെ ഈ ദിവസങ്ങളിലെ സിനിമയുടെ ഷൂട്ടിങ്ങിനായി ഒരു കോടി രൂപ ആവശ്യമാണെന്നും ഇവർ ഹേമന്തിനെ അറിയിച്ചു.

സിനിമയുടെ റിലീസിന് ശേഷം കളക്ഷന്റെ 25 ശതമാനം ഹേമന്ദിന് നൽകാമെന്ന് ഇവർ വാക്ക് നൽകി. കരാർ ഒപ്പിട്ട ഹേമന്ത് ഗഡുക്കളായി ഇവർക്ക് പണം നൽകുകയായിരുന്നു.

മാസങ്ങൾ പിന്നിട്ടിട്ടും സിനിമയുടെ ഷൂട്ടിംങ് ആരംഭിക്കാതിരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഹേമന്തിനെ ഇവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ ഖുറേഷിയെ നേരിൽ കണ്ട ഹേമന്ത് സിനിമയ്ക്ക് ഇനി തനിക്ക് താൽപര്യമില്ലെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കരാർ ദിനം കഴിഞ്ഞതിനാൽ പൊലീസിൽ കേസ് കൊടുക്കുമെന്നും പറഞ്ഞു. ഒടുവിൽ ഹേമന്തിന് മുഴുവൻ പണത്തിന്റെയും 5 ചെക്കുകൾ ഖുറേഷി കൈമാറുകയായിരുന്നു. എന്നാൽ ബാങ്കിൽ നിന്നും ഈ ചെക്കുകൾ മടങ്ങി.

തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ ഹേമന്ത് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. മൂന്നുപേർക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തിയ പൊലീസ് തുടർനടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News