സവർക്കർ മുതൽ രാഹുലിന്റെ അയോഗ്യത വരെ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

സവർക്കർ മഹാരാഷ്ട്രയുടെ മാത്രം ദിവ്യപുരുഷനല്ലെന്നും രാജ്യത്തിന്റെ മുഴുവൻ പ്രതീകമാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

Update: 2023-03-25 17:34 GMT

Amith Sha, Modi, Savarkar

Advertising

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്നലെയാണ് ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയത്. ഇതോടെ രാഹുൽ ഡിസ്‌ക്വാളിഫൈഡ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. ഇന്ന് വാർത്താസമ്മേളനത്തിൽ മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ പറഞ്ഞതോടെ സവർക്കറെന്ന ഹാഷ്ടാഗും ട്രെൻഡിംഗാണ്. രാഹുലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി ട്വീറ്റുകളാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ ഇന്ന് ട്വിറ്ററിൽ ട്രെൻഡിംഗായ വിഷയങ്ങൾ വായിക്കാം...

സവർക്കർ

മാപ്പ് പറയാൻ തന്റെ പേര് സവർക്കറെന്നല്ലെന്നും ഗാന്ധിയെന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞതോടെയാണ് സവർക്കറെന്ന ഹാഷ്ടാഗ് വൈറലായത്. സവർക്കർ മഹാരാഷ്ട്രയുടെ മാത്രം ദിവ്യപുരുഷനല്ലെന്നും രാജ്യത്തിന്റെ മുഴുവൻ പ്രതീകമാണെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. ഈ വിഷയത്തിൽ രാഹുലിനെതിരെ ഉയരുന്ന ഏത് വിമർശനവും കുറഞ്ഞുപോകുമെന്നും ഇന്നും മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശിവസേനാ നേതാവ് വിമർശിച്ചു. അദ്ദേഹം സവർക്കറെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും ചോദിച്ചു. ഇങ്ങനെ ഹിന്ദുത്വവാദികൾ ശക്തമായ ഭാഷയിൽ രാഹുലിനെ വിമർശിക്കുന്നുണ്ട്. എന്നാൽ പലരും പിന്തുണക്കുന്നുമുണ്ട്.

തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷയമല്ലെന്നും പാർലമെന്റിനു അകത്തോ പുറത്തോ തന്റെ പോരാട്ടം തുടരും, സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും തന്റെ കടമ നിർവഹിക്കുമെന്നും രാഹുൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നരേന്ദ്ര മോദിയേയാണ് സംരക്ഷിക്കണ്ടേതെന്നും എന്തിന് അദാനിയേ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.' രാജ്യത്ത് ജനാധിപത്യം അവസാനിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ബി.ജെ.പി പതാക വസ്ത്രത്തിൽ ധരിച്ച് വരു. മാധ്യമങ്ങൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാജ്യദ്രോഹം ഉൾപ്പടെയുള്ള ആരോപണങ്ങൾ അദാനി വിഷയത്തിലെ പ്രധാന മന്ത്രിയുടെ ഭയം മറച്ച് വെയ്ക്കാനാണ്. തനിക്ക് എതിരായ രാഷ്ട്രീയ ആക്രമണങ്ങളിൽ ആശങ്ക ഇല്ല.തനിക്ക് പറയാൻ ഉള്ളത് ജനങ്ങളിലേക്ക് എത്താൻ മികച്ച മാർഗമാണ് ഇത് വഴി ലഭിച്ചത്. അതിനി എത്ര വർഷമായാലും തന്നെ ബാധിക്കില്ല. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ തനിക്ക് സാധ്യമായ എല്ലാം ചെയ്യും' എന്നും രാഹുൽ .ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശിക്ഷ നൽകണം എന്നാണ് ബിജെപി തീരുമാനമെന്നും അദാനി തെറ്റ് ചെയ്‌തെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും അദാനിയെ പ്രധാന മന്ത്രി എന്ത് കൊണ്ട് സംരക്ഷിക്കുന്നു എന്നാണ് ജനങ്ങളുടെ ചോദ്യമെന്നും പറഞ്ഞ അദ്ദേഹം തെറ്റ് ചെയ്തത് ആരായാലും ജയിലിൽ ഇടൂ എന്നും കൂട്ടിച്ചേർത്തു.

രാഹുൽ ഡിസ്‌ക്വാളിഫൈഡ് #RahulGandhiDisqualified

മോദിമാർക്കെതിരെയുള്ള പ്രസംഗത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇന്നലെ രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.

2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിനാണ് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.

മോദി ഇൻ മഹാസംഗമ

കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേവനഗരിയിൽ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് യാത്ര മഹാ സംഗമയെന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. മോദിഇൻമഹാസംഗമയെന്ന ഹാഷ്ടാഗിൽ പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളും വൈറലാണ്.

അമിത് ഷാ ഇൻ ചിന്ത്‌വാര

മധ്യപ്രദേശിലെ ചിന്ത്‌വാരയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടിക്കെത്തി. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴക്കിയാണ് അദ്ദേഹം രംഗത്തെത്തിയത്. ജമ്മു കശ്മീരിന്റെ 370 സെക്ഷൻ എടുത്തുകളഞ്ഞത് ചൂണ്ടിക്കാട്ടിയ അദ്ദേഹം ബിജെപിക്ക് മാത്രമാണ് രാജ്യത്തെ രക്ഷിക്കാനാകുകയെന്ന് അവകാശപ്പെട്ടു.

റിയൽമിസി55ഓൺ ഫ്‌ളിപ്പ്കാർട്ട് #RealmeC55OnFlipkart

64 എം.പി കാമറയുള്ള റിയൽമിസി55 ഫ്‌ളിപ്പ്കാർട്ട് വഴി വാങ്ങാൻ അവസരമൊരുങ്ങുന്നു. ലോഞ്ചിംഗ് കഴിഞ്ഞ മോഡലിന്റെ പ്രീബുക്കിംഗ് തുടങ്ങി. മാർച്ച് 28ന് ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ വിൽപ്പന നടക്കും. 1000 രൂപയുടെ ഇളവ് ഈ സമയത്ത് ലഭിക്കും.

ജോൺവിക്: ചാപ്റ്റർ 4 JohnWick Chapter4 In India

കീനു റീവെസ് നായകനായ ജോൺവിക്: ചാപ്റ്റർ 4 ഇന്ത്യയിൽ വെള്ളിയാഴ്ച റിലീസ് ചെയ്തു. ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുഭാഗങ്ങളേക്കാൾ നല്ല വരവേൽപ്പ് ലഭിക്കുന്നതായാണ് വിവരം. ആദ്യ ദിവസം അഞ്ച് കോടി വരുമാനം കണക്കാക്കുന്നതായാണ് ബോക്‌സ്ഓഫീസ്.കോം റിപ്പോർട്ട് ചെയ്യുന്നത്. പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്ന് രണ്ട് കോടിയും നേടി.

മോട്ടോ ജി.പി വേൾഡ് ചാമ്പ്യൻഷിപ്പ് ലൈവ് സ്ട്രീമിംഗ് #MotoGPViaViacom

MotoGP ലോക ചാമ്പ്യൻഷിപ്പ് ലൈവ് സ്ട്രീമിംഗ് മാർച്ച് 24-ന് Viacom18-ന്റെ ഇന്ത്യൻ OTT പ്ലാറ്റ്ഫോമുകളിൽ- JioCinema, Sports18 എന്നിവയിൽ ആരംഭിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News