‘2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജരാകൂ’; പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

റായ്ബറേലിയിലെ വസതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്

Update: 2025-02-22 04:26 GMT
Editor : rishad | By : Web Desk

റായ്ബറേലി: 2027ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും സംഘടനയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

റായ്ബറേലിയിലെ വസതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertising
Advertising

അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദളിതരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഉന്നയിച്ചു.

12 അംഗ പ്രതിനിധി സംഘമാണ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതെന്ന് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം അധ്യക്ഷന്‍ സുനില്‍ കുമാര്‍ ഗൗതം പറഞ്ഞു. ബി.ജെ.പി. അധികാരത്തിലെത്തിയതുമുതല്‍ പട്ടികജാതിക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തി. വാത്മീകി സമുദായത്തില്‍ പെട്ട ശുചീകരണ തൊഴിലാളികള്‍ യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ മുന്‍സിപ്പാലിറ്റികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത് സുപ്രീംകോടതി വിധിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.  

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിപക്ഷനേതാവ് സ്വന്തം മണ്ഡലത്തിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേധാവിത്തം പിന്നീട് വന്ന ഉപതെരഞ്ഞടുപ്പുകളില്‍ 'ഇന്‍ഡ്യ' സഖ്യത്തിന് ലഭിച്ചില്ല. ഇതിനിടയ്ക്ക് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News