മമത ബാനർജി നിയമസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മമത ബാനർജിക്കു പുറമെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ജാക്കിർ ഹോസിയൻ, അമിറുൾ ഇസ്ലാം എന്നിവരും നാളെ സത്യപ്രതിജ്ഞ ചെയ്യും

Update: 2021-10-06 03:57 GMT
Editor : Midhun P | By : Web Desk
Advertising

ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച് പശ്ചിമ ബംഗാൾ നിയമസഭയിലെത്തിയ മമത ബാനർജി നാളെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്ററി കാര്യവകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഗവർണർ ജഗ്ദീപ് ധാൻഖർ സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചത്. നാളെ ഉച്ചക്ക് 2 മണിക്കാണ് സത്യപ്രതിജ്ഞ. മമത ബാനർജിക്കു പുറമെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ജാക്കിർ ഹോസിയൻ, അമിറുൾ ഇസ്ലാം എന്നിവരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യം രാവിലെ 11.45 നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഉച്ചയ്ക്ക് 2 മണിക്ക് നിശ്ചയിക്കുകയായിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കുന്ന നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പാണ് കഴിഞ്ഞ മാസം 30 ന് നടന്നത്. തെരഞ്ഞെടുപ്പിൽ 58,835 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് മമത ബാനർജി ബിജെപിയുടെ  പ്രിയങ്ക ടിബ്രെവാളിനെ തോൽപ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് 1956 വോട്ടിന് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്താല്‍ ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇതോടെ ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിർന്ന ടിഎംസി നേതാവ് സൊവാൻദേബ് ചാറ്റോപാധ്യായ മമതയ്ക്ക് വേണ്ടി രാജിവെച്ചു. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കത്തിൽ നേതൃത്വം നൽകാൻ ആഗ്രഹിക്കുന്ന മമത ബാനര്‍ജിക്ക് നിര്‍ണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. 2011ലും 2016ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമത ബാനർജി.



Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News