കാമുകനൊപ്പം പോവാൻ രണ്ടര വയസുള്ള മകനെ കൊന്നു; 'ദൃശ്യം' സിനിമ കണ്ട് സമാനരീതിയിൽ കുഴിയിൽ മൂടി; യുവതി അറസ്റ്റിൽ

പൊലീസ് അന്വേഷണത്തിനിടെ കുട്ടിയുടെ അമ്മയെ സംശയം തോന്നുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Update: 2023-07-03 14:02 GMT
Advertising

സൂറത്ത്: കാമുകനൊപ്പം പോവാൻ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയും 'ദൃശ്യം' ഹിന്ദി സിനിമ കണ്ട ശേഷം സമാനരീതിയിൽ കുഴിയിൽ മൂടുകയും ചെയ്ത യുവതി അറസ്റ്റിൽ. കൊലയ്ക്കു ശേഷം പിടിയിലാവാതിരിക്കാൻ, കുഞ്ഞിനെ കാണാതായതായി ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ കേസെടുത്ത ശേഷം കുട്ടിക്കായുള്ള തെരച്ചിലിൽ ഇവർ പൊലീസിനൊപ്പം പങ്കാളിയാവുകയും ചെയ്തെങ്കിലും ഒടുവിൽ സത്യം പുറത്തുവന്നു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് സംഭവം.

സംഭവത്തിൽ പൊലീസ് അന്വേഷണത്തിനിടെ കുട്ടിയുടെ അമ്മയെ സംശയം തോന്നുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സൂറത്തിലെ ദിൻഡോലി പ്രദേശത്തെ ഒരു നിർമാണ സൈറ്റിലെ തൊഴിലാളിയായ നയന മാണ്ഡവിയാണ് ക്രൂരത ചെയ്തത്. തന്റെ രണ്ടര വയസുള്ള മകൻ വീർ മാണ്ഡവിനെയാണ് നയന കൊലപ്പെടുത്തിയതും തുടർന്ന് കാണാതായെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തത്.

പരാതിക്ക് പിന്നാലെ, യുവതി ജോലി ചെയ്തിരുന്ന നിർമാണ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും കുട്ടി പരിസരത്ത് നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടില്ല. ഇതോടെ കുട്ടി ഇവിടെ നിന്നും പുറത്തുപോയിട്ടില്ലെന്ന് പൊലീസിന് മനസിലായി. പിന്നീട് യുവതിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടികൾ നൽകിയില്ല.‌

തുടർന്ന്, പൊലീസ് ഡോ​ഗ് സ്ക്വാ‍‍ഡിനെ ഉപയോ​ഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെ, ജാർഖണ്ഡിൽ താമസിക്കുന്ന കാമുകനാണ് തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് യുവതി ആരോപിച്ചു. യുവതിയുടെ കാമുകനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ, താൻ ഒരിക്കലും സൂറത്തിൽ പോയിട്ടില്ലെന്ന് ഇയാൾ അറിയിച്ചു.

കുട്ടി നിർമാണസ്ഥലം വിട്ടുപോകാത്തതിനാലും തട്ടിക്കൊണ്ടുപോയതിന് തെളിവില്ലാത്തതിനാലും എവിടെയാണെന്ന് കണ്ടെത്തുന്നതിൽ പൊലീസിന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നു. ഇതോടെ, പൊലീസ് വീണ്ടും നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ കുട്ടിയെ കൊന്നതായി യുവതി സമ്മതിച്ചു. എന്നാൽ മൃതദേഹം എവിടെയാണ് ഒളിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ ആദ്യം തെറ്റായ വിവരമാണ് നൽകിയത്.

ആദ്യം, മൃതദേഹം കുഴിച്ചിട്ടെന്നാണ് യുവതി പറഞ്ഞത്. എന്നാൽ പറഞ്ഞ സ്ഥലം കുഴിച്ചപ്പോൾ ഒന്നും കണ്ടെത്താനായില്ല. മൃതദേഹം കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പിന്നീട് പോലീസിനോട് പറഞ്ഞു. എന്നാൽ അവിടെയും പൊലീസിന് ഒന്നും കണ്ടെത്താനായില്ല. തുടർന്ന്, നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, നിർമാണ സ്ഥലത്തെ ടോയ്‌ലറ്റിനുള്ള കുഴിയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തി.

കുട്ടിയുടെ മൃതദേഹം ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. മകനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചതിനു പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ജാർഖണ്ഡ് സ്വദേശിയാണെന്നും അവിടെ ഒരു കാമുകനുണ്ടെന്നും യുവതി വിശദീകരിച്ചു. കുട്ടിയുമായി എത്തിയാൽ സ്വീകരിക്കില്ലെന്ന് ഇയാൾ അറിയിച്ചിരുന്നു. ഇതോടെ, കാമുകനൊപ്പം പോവാനായി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്നും യുവതി അറിയിച്ചു.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം എങ്ങനെ മറയ്ക്കാമെന്ന് പഠിക്കാൻ യുവതി ദൃശ്യം സിനിമ കണ്ടു. 'ദൃശ്യം' സിനിമയിൽ, കൊലപാതകത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതും പ്രതിയായ നായകൻ അറസ്റ്റ് ചെയ്യപ്പെടാതെ നടക്കുന്നതുമാണ് കഥ. ഈ രീതി പിന്തുടർന്നാൽ, പൊലീസിന് തന്നെയും പിടികൂടാൻ കഴിയില്ലെന്നും ജാർഖണ്ഡിലെ കാമുകനോടൊപ്പം പോവാമെന്നും യുവതി കരുതുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News