ഭീമ കൊറേഗാവ് കേസ്; ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഹാനി ബാബു ജയിൽ മോചിതനായി
ഭാര്യ ജെനി റോവേനയും സഹപ്രവർത്തകരും ചേർന്ന് ഹാനിയെ സ്വീകരിച്ചു
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഹാനി ബാബു ജയിൽ മോചിതനായി. അഞ്ച് വർഷത്തിന് ശേഷമാണ് മോചനം. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നിന്നാണ് പുറത്ത് ഇറങ്ങിയത്. മുംബൈ വിട്ട് പോകരുതെന്ന് ജാമ്യ വ്യവസ്ഥയുണ്ട്. ഭാര്യ ജെനി റോവേനയും സഹപ്രവർത്തകരും ചേർന്ന് ഹാനിയെ സ്വീകരിച്ചു.
ബോംബെ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നായിരുന്നു കേസ്.
ഭീമ കൊറേഗാവ് കേസിൽ വിചാരണ തടവിലായിരുന്ന ഡൽഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഹാനി ബാബുവിന് 1955 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തി 2020 ലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ 28 നാണ് എൻഐഎ ഹാനിബാബുവിനെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പറഞ്ഞായിരുന്നു അറസ്റ്റ്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു ഉണ്ടായിരുന്നത്. ജസ്റ്റിസ് എ.എസ ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിൻഹ രാജ ഭോൻസലെ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ജാമ്യം നൽകിയത്.