ഹേമമാലിനിക്ക് ചുളുവിലയിൽ ഭൂമി അനുവദിച്ച് സർക്കാർ; 70 കോടിയുടെ ഭൂമി 1,75,000 രൂപക്ക്

ചതുരശ്രമീറ്ററിന് 87 രൂപ നിരക്കിലാണ് ഭൂമി വില നിശ്ചയിച്ചത്

Update: 2024-02-23 15:27 GMT
Advertising

ന്യൂഡൽഹി:സിനിമാനടിയും ബിജെപി ലോക്‌സഭാംഗവുമായ ഹേമമാലിനി ചുളുവിലയിൽ കോടികളുടെ ഭൂമി സ്വന്തമാക്കിയതായി വിവരാവകാശ രേഖ. നൃത്ത അക്കാദമി സ്ഥാപിക്കാനായി മഹാരാഷ്ട്രയിലെ ഓഷിവാരയിലാണ് നടിക്ക് സർക്കാർ ഭൂമി അനുവദിച്ചത്.

നടിയുടെ ഉടമസ്ഥതയിലുള്ള നാട്യവിഹാർ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റിനാണ് ഓഷിവാരയിൽ രണ്ടായിരം ചതുരശ്രമീറ്റർ ഭൂമി സംസ്ഥാന സർക്കാർ അനുവദിച്ചത്. 70 കോടി രൂപ വിപണി വിലയുള്ള ഭൂമി 1,75,000 രൂപക്കാണ് ഹേമമാലിനിക്ക് കൈമാറിയത്. ചതുരശ്രമീറ്ററിന് 87 രൂപ നിരക്കിലാണ് ഭൂമി വില നിശ്ചയിച്ചത്. 1997 ലായിരുന്നു കൈമാറ്റം. അതേവർഷം തന്നെ പത്തുലക്ഷം രൂപ താരം സർക്കാറിൽ അടച്ചു. എന്നാൽ ഭൂമി കൈമാറ്റം വിവാദമായതോടെ സ്വകാര്യ വ്യക്തികൾക്കും ട്രസ്റ്റുകൾക്കും നൽകുന്ന ഭൂമിയുടെ നിരക്ക് പുതുക്കി നിശ്ചയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ചതുരശ്രമീറ്ററിന് 35 രൂപ ഉണ്ടായിരുന്ന നിരക്ക് 87.50 രൂപയായി ഉയർത്തിയത്. നിരക്ക് പുതുക്കിയിട്ടും താരം അടച്ചത് നിശ്ചയിച്ചതിനെക്കാൾ എട്ടേമുക്കാൽ ലക്ഷം രൂപ അധികമാണ്. ഈ തുക സർക്കാർ ഹേമമാലിനിക്ക് തിരികെ നൽകേണ്ടി വരും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News