മോദിയുടെയും നെതന്യാഹുവിൻ്റെയും ചിത്രമേന്തി ഹോളി ആഘോഷം; ഒപ്പം ഇന്ത്യയുടെയും ഇസ്രായേലിൻ്റെയും പതാകയും
ഇരുവരുടെയും ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡുമായാണ് ഹോളി ആഘോഷത്തിനിടെ നൂറുകണക്കിന് യുവാക്കള്‍ നൃത്തം ചെയ്യുന്നത്
ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെയും ചിത്രവുമേന്തി ഹോളി ആഘോഷം. ഇരുവരുടെയും ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡുമായാണ് ഹോളി ആഘോഷത്തിനിടെ നൂറുകണക്കിന് യുവാക്കള്‍ നൃത്തം ചെയ്യുന്നത്.
മോദിയും നെതന്യാഹുവും ആശ്ലേഷിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ദേശീയപതാകയും ഇസ്രായേല്‍ പതാകയുമുണ്ട്. ഇസ്രായേലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളികളും ഉയര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെലഗാവിയിലെ വിവിധ കേന്ദ്രങ്ങളിലൂടെ ഘോഷയാത്രയായി കടന്നുപോയ ആഘോഷത്തിനിടെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഹോളി ആഘോഷത്തില്‍ നെതന്യാഹുവിന്റെ ചിത്രം മോദിക്കൊപ്പം ഇടംപിടിച്ചിരിക്കുന്നത്. ഗസ്സയിലെ കൂട്ടക്കൊലക്ക് പിന്നാലെ ഇറാനിലെ കൂട്ടക്കൊലകള്‍ക്കും ലോകം നെതന്യാഹുവിനെതിരെ വിരല്‍ചൂണ്ടുന്നതിനിടെയാണിത്. തെഹ്‌റാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 165 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.