മൊഡേണ വാക്സിൻ ഉടൻ ഇന്ത്യയിൽ; തുടക്കത്തിൽ ലഭ്യമാകുക തെരഞ്ഞെടുത്ത ആശുപത്രികളിൽ
കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്
അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്ത് ലഭ്യമാകുമെന്ന് റിപ്പോർട്ട്. മൊഡേണ വാക്സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്നാണ് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലാവും വാക്സിൻ ലഭ്യമാകുക. ജൂലൈ പകുതിയോടെ മൊഡേണ വാക്സിൻ ചില മേജർ ആശുപത്രികളിൽ എത്തുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
സിപ്ലക്ക് കഴിഞ്ഞ ആഴ്ചയാണ് വാക്സിൻ ഇറക്കുമതി ചെയ്യാൻ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്സിൻ കേന്ദ്ര സർക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
ഏഴ് മാസം വാക്സിൻ സൂക്ഷിച്ച് വെക്കാൻ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്. ഒരുമാസത്തേക്ക് സൂക്ഷിക്കാൻ 2-8 ഡിഗ്രി സെൽഷ്യസ് താപനില മതിയാകും. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസായാണ് വാക്സിൻ നൽകുക. അൾട്രാ കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിൻ ലഭ്യമാകുകയെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 35 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്.