വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ച‍ര്‍ച്ച ചെയ്യേണ്ടത്, ബി.ജെ.പിയെ ജനം വിലയിരുത്തട്ടെ: പ്രിയങ്കാ ഗാന്ധി

ക‍ര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസ് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി

Update: 2023-04-30 06:42 GMT
Advertising

ബെംഗളൂരു: ക‍ര്‍ണാടകയിലെ ബിജെപി ഭരണം വിലയിരുത്തി ജനം തീരുമാനമെടുക്കട്ടെയെന്ന് പ്രിയങ്കാ ഗാന്ധി. ക‍ര്‍ണാടകയുടെ നല്ല ഭാവിക്കായി കോണ്‍ഗ്രസ് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും കോൺഗ്രസിന് നല്ല ഭരണം കാഴ്ചവെക്കാനാകുമെന്ന് വിശ്വാസമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 'വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളാണ് ച‍ര്‍ച്ച ചെയ്യേണ്ടത്, അല്ലാതെ രാഷ്ട്രീയ നേതാക്കളുടെ പരസ്പര ആക്ഷേപങ്ങളല്ല പ്രധാനവിഷയം. യഥാർത്ഥ പ്രശ്നങ്ങള്‍ എന്താണെന്ന് എല്ലാ വിഭാഗം ജനങ്ങളും മനസിലാക്കണം' എന്നും പ്രിയങ്കാ ഗാന്ധി മീഡിയ വണിനോട് പറഞ്ഞു .

Full View

ഇന്നലെ ധാർവാഡ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ ദുരിതങ്ങൾ കേൾക്കുന്നതിനു പകരം അവരുടെ മുമ്പിൽ തന്റെ വേദന വിവരിക്കുന്ന ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു. "ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ് തുടങ്ങി നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ജനങ്ങളുടെ ദുരിതങ്ങൾ കേൾക്കുന്നതിന് പകരം തന്റെ വേദന അവരോട് പറയുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. സംസ്ഥാനത്തെ ബിജെപി സർക്കാർ ആരെയും ബഹുമാനിക്കുന്നില്ല. ജനങ്ങളെ ബഹുമാനിക്കാത്തത് രാജ്യത്തിനും സംസ്ഥാനത്തിനും ഗുണകരമല്ല, രാഷ്ട്രീയക്കാരെ നേതാക്കളാക്കുന്നത് ജനങ്ങളാണെന്ന് അവർ മറക്കുന്നു. അധികാരം പിടിച്ചെടുക്കാനും പണമുണ്ടാക്കാനും മാത്രമാണ് ബി.ജെ.പി സർക്കാരുകൾ രൂപീകരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. മെയ് 10ന് കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ധാർവാഡ് ജില്ലയിലെ നവൽഗുണ്ട് നഗരത്തിൽ നടന്ന പൊതുറാലിയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മേയ് 10ന് നടക്കുന്ന 224 സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രചാരണത്തിലാണ് കോൺഗ്രസ്. മെയ് 13ന് ഫലം പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടകയിൽ എത്തിയിരുന്നു. ഈ വർഷം മോദിയുടെ ഒൻപതാമത്തെ കർണാടക സന്ദർശനമാണിത്. മെയ് 10നാണു കർണാടകയിൽ 224 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് ഫലമറിയാം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News