ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സർക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമർശിച്ച് കോൺഗ്രസ്
ചൈനയുമായി അനുരഞ്ജനത്തിനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അതിര്‍ത്തിയില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റത്തെ നിയമവിധേയമാക്കുകയാണെന്നും കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.
ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന 'ന്യൂ നോര്‍മലി'നെ ചൈനയുടെ ഭീഷണിയായി കാണാമെന്നതിനൊപ്പം മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണ് വെളിപ്പെടുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് വിമര്‍ശിച്ചു.
ചൈനയുമായി അനുരഞ്ജനത്തിനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അതിര്‍ത്തിയില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റത്തെ നിയമവിധേയമാക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയിൽ നടന്ന ചൈനീസ് കടന്നുകയറ്റം 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്തു. എന്നിട്ടും, പ്രധാനമന്ത്രി മോദി 2020 ജൂണ്‍ 19ന് ചൈനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന് ജയ്‌റാം രമേശ് ആരോപിച്ചു.
ഗാൽവൻ മേഖലയിലെ സംഘർഷം, ബ്രഹ്മപുത്രനദീജല തർക്കം, അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള ചൈനയുടെ അവകാശതർക്കം എന്നിവയെല്ലാം മാറ്റിവെച്ചാണ് പുതിയ സൗഹൃദത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏഴു വർഷത്തിനുശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.
അതേസമയം മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയിൽ പുരോഗതിയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ വളർച്ച ചർച്ചയായെന്നും വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2026ല്‍ ഇന്ത്യയില്‍ വച്ചുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിന്‍പിങിനെ ക്ഷണിച്ചിട്ടുണ്ട്.