ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ജെഎൻയു സർവകലാശാലയുടെ നടപടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി പൊലീസിന് സർവകലാശാല കത്തെഴുതി.
ആക്ഷേപകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് സർവകലാശാലയുടെ ആരോപണം. യൂണിയൻ ഭാരവാഹികൾ ഉൾപ്പടെ 35 പേർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അധിതി മിശ്ര, ഗോപിക ബാബു, സുനിൽ യാദവ്, ദാനിഷ് അലി, സാദ് അസ്മി. മെഹബൂബ് ഇലാഹി, കനിഷ്‌ക്, തുടങ്ങിയവരുടെ പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്.
"ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെ ജാമ്യാപേക്ഷയിൽ വിധി വന്നതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്‍റെ സ്വരം മാറി. ചില വിദ്യാർത്ഥികൾ അങ്ങേയറ്റം ആക്ഷേപകരവും പ്രകോപനപരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. ഇത് ബഹുമാനപ്പെട്ട സുപ്രിംകോടതിയോടുള്ള നേരിട്ടുള്ള അവഹേളനമാണ്" എന്ന് ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫീസർ നവീൻ യാദവ് പറഞ്ഞു.
“ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്, ജെഎൻയു പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. ക്യാമ്പസ് ഐക്യം, സർവകലാശാലയുടെ സുരക്ഷ, സുരക്ഷാ അന്തരീക്ഷം എന്നിവയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്” വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് അയച്ച കത്തിൽ യാദവ് എഴുതി.
വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ്, ഷിഫാഉർറഹ്മാൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.