കർണാലിലെ പൊലീസ് നടപടിക്കെതിരെ ഇന്ന് മഹാപഞ്ചായത്ത്; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ

കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി.എമ്മിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്‌

Update: 2021-09-07 01:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

കർണാലിലെ പൊലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കർണാൽ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുന്നത്. കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി.എമ്മിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്‌.

മുസഫർ നഗറിന് പിന്നാലെ കർണാലിലും മഹാ പഞ്ചായത്ത് സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുകയാണ് കർഷക സംഘടനകൾ . ആഗസ്ത് 28ന് നടന്ന പൊലീസ് ലാത്തിച്ചാർജിൽ കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി. എമ്മിനെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എസ്.ടി.എമ്മിനെ സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. മരിച്ച കർഷകനും പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്. മഹാ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം കർഷക സംഘടനകളും ജില്ല ഭരണകൂടവും ചർച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടർന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കൂടാതെ കർണാലടക്കം ആറ് ജില്ലകളിൽ ഇന്‍റര്‍നെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് കർഷക സംഘടനകളോട് ജില്ലാ മജിസ്ടേറ്റ് നിർദേശിച്ചിട്ടുണ്ട് . സുരക്ഷ കണക്കിലെടുത്ത് 80 കമ്പനി പൊലീസിനെയും കേന്ദ്ര സേനയെയും കർണാലിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News