Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ബംഗളൂരു: യെലഹങ്കയിൽ ബുൾഡോസർ ഉപയോഗിച്ച് ആളുകളെ കുടിയൊഴിപ്പിച്ചതിൽ കേരളത്തിൽ നിന്നുള്ള ഇടപെടൽ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കർണാടക സിപിഎം. ഇതുസംബന്ധിച്ച് പുറത്തുവന്ന 'ദ ഹിന്ദു' റിപ്പോർട്ട് കർണാടക സിപിഎം തള്ളി. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്‌നത്തിൽ ശ്രദ്ധതിരിക്കാൻ കാരണമാകുമെന്ന് കർണാടക സിപിഎം കേരള ഘടകത്തെ അറിയിച്ചെന്നായിരുന്നു 'ദ ഹിന്ദു' റിപ്പോർട്ട്.
ഇരകളെ കേരള നേതാക്കൾ സന്ദർശിക്കുന്നതിനോട് സിപിഎം കർണാടക ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ 'ദ ഹിന്ദു' വിന്റെ പേരെടുത്ത് പറയാതെയാണ് സിപിഎം കർണാടകയുടെ പ്രസ്താവന.
'ദി ഹിന്ദു' റിപ്പോർട്ട്
യെലഹങ്ക കുടിയൊഴിപ്പിക്കലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതോടെ കേരളത്തിൽ ഇത് വലിയ ചർച്ചയായിരുന്നു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വസ്തുതകൾ മനസിലാക്കാതെ കർണാടകയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടരുതെന്ന മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ രംഗത്തെത്തി.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. അതേസമയം, ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.