​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി ഉവൈസിയുടെ പാർട്ടി; വിവാദം

എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുത്തത്.

Update: 2022-10-21 05:23 GMT

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്.

കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം അഹമ്മദാബാദ് മേയർ കിരിത് പർമറും ബി.ജെ.പി സിറ്റി ഇൻചാർജും സംസ്ഥാന സഹ ട്രഷററുമായ ധർമേന്ദ്ര ഷായുമടക്കമുള്ളവരും എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ സാബിർ കബ്‌ലിവാലയും മറ്റ് നേതാക്കളും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.

Advertising
Advertising

അതേസമയം, യോ​ഗം സ്ഥിരീകരിച്ച് മേയർ രം​ഗത്തെത്തി. എ.ഐ.എം.ഐ.എം ഓഫീസിലല്ല, ഡാനിലിംഡ ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് യോഗം നടന്നതെന്ന് പാർമർ പറഞ്ഞു. 166 കോടിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതി എങ്ങനെ വേഗത്തിൽ പൂർത്തീകരിക്കാമെന്ന് ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും പാർമർ പറഞ്ഞു.

ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ടു മാത്രമാണ് ചർച്ച നടന്നതെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ കബ്‌ലിവാലയും പറഞ്ഞു. അതേസമയം, സംഭവത്തിൽ ചോദ്യങ്ങളുന്നയിച്ച് ആം ആദ്മി പാർട്ടി രം​ഗത്തെത്തി.

കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത് ട്വീറ്റിലൂടെ രം​ഗത്തെത്തിയ ആം ആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, ഇരു പാർട്ടികളും തമ്മിലുള്ള 'ഡീൽ' സംബന്ധിച്ച വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News