സംവരണത്തിന് 50% പരിധി ഏർപ്പെടുത്തിയത് എടുത്തുകളയണം: എം.കെ സ്റ്റാലിൻ

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഇപ്പോൾ സംവരണത്തെ പിന്തുണയ്ക്കുന്നത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും സ്റ്റാലിൻ ആരോപിച്ചു.

Update: 2023-09-20 04:42 GMT

ചെന്നൈ: തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണത്തിന് ഏർപ്പെടുത്തിയ 50 ശതമാനം പരിധി എടുത്തുകളയണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ക്വാട്ടയുടെ അളവ് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം. സ്വകാര്യ മേഖലയിലും സംവരണം നീട്ടണം. 2015-ൽ ശേഖരിച്ച സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റ പുറത്തുവിടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ രണ്ടാം ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജുഡീഷ്യൽ നിയമനങ്ങളിൽ പിന്നാക്ക സമുദായങ്ങൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആനുപാതിക പ്രാതിനിധ്യവും സംവരണവും വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നിവർക്ക് ആനുപാതിക പ്രാതിനിധ്യവും സംവരണവും നൽകേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്.സി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിൽ ഈ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി ജീവനക്കാരുടെ പരാതികൾ പരിഹരിക്കാൻ സാമൂഹിക നീതി കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിർദേശിച്ചു.

Advertising
Advertising

വിഷയത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ സ്റ്റാലിൻ പരിഹസിച്ചു. ഒമ്പത് വർഷത്തെ ഭരണത്തിൽ സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം കൃത്യമായി നടപ്പാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ശുപാർശ ചെയ്യുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിന് ശേഷം 1990ൽ വി.പി സിങ് സർക്കാരിനെ താഴെയിറക്കിയത് ഉൾപ്പെടെയുള്ള സംവരണത്തോടുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും മുൻകാല എതിർപ്പിനെയും അദ്ദേഹം ഓർമിപ്പിച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഇപ്പോൾ സംവരണത്തെ പിന്തുണയ്ക്കുന്നത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും സ്റ്റാലിൻ ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News