Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
മുംബൈ: നവി മുംബൈയിലെ തീപിടുത്തത്തിൽ നാല് മരണം. മരിച്ചതിൽ മൂന്ന് മലയാളികളും. വാഷിയിലെ എംജി അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഇന്നലെ രാത്രിയാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.
ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാൽ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളാണ്.
കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നുണ്ടായ തീ കൂടുതൽ നിലകളിലേക്ക് വ്യാപിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും മൂന്ന് മണിയോടെ അഗ്നി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കെട്ടിടത്തിലുള്ള മിക്കയാളുകളെയും കൂടുതൽ അപകടം സംഭവിക്കുന്നതിന് മുമ്പ് പുറത്തിറക്കാനായെങ്കിലും അകത്ത് കുടുങ്ങിപ്പോയ നാലുപേരെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. അപകട കാരണത്തെ കുറിച്ച് നിലവിൽ പറയാനാവില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസും ഫയർഫോഴ്സും വ്യക്തമാക്കി.
ഇന്നലെ പുലർച്ചെ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ പെയിന്റ് ഫാക്ടറിയിലും തീപിടിത്തമുണ്ടായിരുന്നു. പുലർച്ചെ നാലരയോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.