'ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ല'; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി ധർമേന്ദ്ര പ്രധാൻ

Update: 2024-06-20 15:10 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർഥികളുടെ ക്ഷേമത്തിന് ഞങ്ങൾ പ്രതിബദ്ധരാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..'മന്ത്രി വ്യക്തമാക്കി.

Advertising
Advertising

കള്ള പ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണമെന്നും ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരിൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

അതേസമയം, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്രത്തിനും എൻ.ടി.എക്കും വീണ്ടും സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസ് ഇനി പരിഗണിക്കുന്ന ജൂലൈ എട്ടിന് മുന്‍പായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി സുപ്രിംകോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. നീറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐയുടെയും വിദ്യാര്‍ഥികളുടെയും എൻ.ടി.എയുടെയും ഹരജികളാണ് കോടതി പരിഗണിച്ചത്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികളിലെ തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു.ഹൈക്കോടതികളിലുള്ള ഹരജികൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ഹരജിയിലാണ് നടപടി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News