ജാതി സെന്‍സസ് ആവശ്യം ശക്തമാക്കി നിതീഷ് കുമാര്‍; തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും

ബുധനാഴ്ച വൈകിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചതെന്നും ഇന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും അറിയിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സര്‍വകക്ഷി സംഘത്തില്‍ ബി.ജെ.പി പ്രതിനിധികള്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Update: 2021-08-19 12:07 GMT
Advertising

ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ ആവശ്യമുന്നയിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ നിന്നുള്ള സര്‍വകക്ഷി സംഘം തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും. ഈ മാസം 23ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് അനുമതി ലഭിച്ചതായി നിതീഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച വൈകിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചതെന്നും ഇന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും അറിയിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സര്‍വകക്ഷി സംഘത്തില്‍ ബി.ജെ.പി പ്രതിനിധികള്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഉത്തര്‍പ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഹാറില്‍ മാത്രമല്ല രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് നിതീഷ് കുമാര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും ആവശ്യപ്പെട്ടിരുന്നു. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്താന്‍ തയ്യാറായാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News