Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനിമുതല്‍ വിബിജി റാംജി എന്ന പേരില്‍ അറിയപ്പെടും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം ലോക്‌സഭയില്‍ കൊണ്ടുവന്ന വിബി-ജി റാം ജി(വികസിത് ഭാരത് ഗ്യാരന്റി റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) പദ്ധതിക്കുള്ള ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് പേരുമാറ്റം. ബില്ലിനെതിരെ പ്രതിപക്ഷപ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം.
പഞ്ചായത്തീരാജ് സംവിധാനത്തെ തകര്‍ക്കുന്നതാണ് പുതിയ ബില്ലെന്ന് പ്രിയങ്കാ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. 20 വര്‍ഷമായി സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 100 ദിവസം തൊഴില്‍ രാജ്യത്തെ പാവങ്ങളുടെ പട്ടിണി അകറ്റി. പുതിയ ബില്ലിലൂടെ പഞ്ചായത്തുകള്‍, ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ളവരുടെ അധികാരങ്ങള്‍ കുറയും. പുതിയ ബില്ലിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേന്ദ്രത്തിന് വരികയാണ്. പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. ഇത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് പണം നല്‍കുന്ന വ്യവസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു.
സഭയില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഉയര്‍ത്തി യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ പേരാണോ പ്രശ്‌നമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയ് ചോദിച്ചിരുന്നു.