'ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയില്ലാതെ ആർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ല'; നേതൃമാറ്റത്തിൽ ശിവകുമാറിനെതിരെ ഒളിയമ്പുമായി സിദ്ധരാമയ്യ
കോൺഗ്രസ് എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു
സിദ്ധരാമയ്യ Photo| India Today
ബംഗളൂരു: കര്‍ണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഒളിയമ്പ്. പാർട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണയും കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ അനുഗ്രഹവും ഇല്ലാതെ ആർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
ഹൈക്കമാൻഡിന്‍റെ അഭിപ്രായം മതിയെന്നും എംഎൽഎമാരുടെ അഭിപ്രായം വേണ്ടെന്നും ശിവകുമാര്‍ ഒരു പ്രാദേശിക വാർത്താ ചാനലിനോട് നടത്തിയ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. “ഇവയ്ക്കൊന്നും ഞാൻ ഉത്തരം നൽകില്ല. ഹൈക്കമാൻഡ് ഹൈക്കമാൻഡാണ്. നിയമസഭാംഗങ്ങളുടെയും ഹൈക്കമാൻഡിന്റെയും അഭിപ്രായം പ്രധാനമാണ്. നിയമസഭാംഗങ്ങളുടെ പിന്തുണയില്ലാതെ ആർക്കും മുഖ്യമന്ത്രിയാകാൻ കഴിയില്ല. ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രം. തീർച്ചയായും, നിങ്ങൾക്ക് ഹൈക്കമാൻഡിന്‍റെ അനുഗ്രഹവും ആവശ്യമാണ്.” അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ കോൺഗ്രസ് സർക്കാർ നവംബറിൽ അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പൂർത്തിയാക്കാനിരിക്കെ, നേതൃമാറ്റവും മന്ത്രിസഭാ പുനഃസംഘടനയും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. പാർട്ടിയിലെ ചിലർ ഈ കാലഘട്ടത്തെ 'നവംബർ വിപ്ലവം' എന്നാണ് വിശേഷിപ്പിക്കുന്നത്.
കോൺഗ്രസ് എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ സിദ്ധരാമയ്യയ്ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു. നേതൃമാറ്റം പരിഗണിക്കുന്നതിന് മുമ്പ് ഹൈക്കമാൻഡ് നിയമസഭാംഗങ്ങളുടെ അഭിപ്രായം കേൾക്കണമെന്ന് അദ്ദേഹത്തിന്‍റെ നിരവധി വിശ്വസ്തർ മുമ്പ് വാദിച്ചിരുന്നതിനാൽ, ഈ പിന്തുണ പ്രധാനമാണെന്ന് പാർട്ടിക്കുള്ളിലെ വൃത്തങ്ങൾ പറയുന്നു.
മന്ത്രിസഭാ സഹപ്രവർത്തകരുമായി അടുത്തിടെ നടത്തിയ അത്താഴവിരുന്നിനെ ഏതെങ്കിലും രാഷ്ട്രീയ നീക്കവുമായി ബന്ധിപ്പിക്കുന്ന അഭ്യൂഹങ്ങളും സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. “മന്ത്രിസഭാ പുനഃസംഘടനയുമായി അത്താഴവിരുന്നിന് യാതൊരു ബന്ധവുമില്ല. ഞാൻ പലപ്പോഴും അത്താഴവിരുന്ന് സംഘടിപ്പിക്കാറുണ്ട്,” അദ്ദേഹം പറഞ്ഞു, ഇത് ഒരു പതിവ് ഒത്തുചേരലായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.