വാക്‌സിനെടുക്കാൻ ആരെയും നിർബന്ധിക്കാനാകില്ല; വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല- സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ

ഏതെങ്കിലും ആവശ്യത്തിനുവേണ്ടി കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഒരു ഉത്തരവും സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്

Update: 2022-01-17 12:47 GMT
Editor : Shaheer | By : Web Desk
Advertising

വാക്‌സിനെടുക്കാൻ ആരെയും നിർബന്ധിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് വാക്‌സിൻ മാർഗനിർദേശങ്ങൾ കൊണ്ട് വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിച്ച് വാക്‌സിൻ എടുപ്പിക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്നും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

കേന്ദ്രസർക്കാരും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ മാർഗനിർദേശംകൊണ്ടും ഉത്തരവുകൊണ്ടും ബന്ധപ്പെട്ട വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിച്ച് വാക്‌സിൻ നൽകണമെന്ന താൽപര്യമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയുടെ സാഹചര്യത്തിൽ പൊതുതാൽപര്യാർത്ഥമാണ് കോവിഡ് വാക്‌സിനേഷൻ നൽകുന്നതെന്നും സർക്കാർ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് മുൻഗണനാ പ്രകാരം വീടുകളിലെത്തി വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവാറ ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ ഹരജിയോട് പരിഗണിക്കുകയായിരുന്നു സർക്കാർ.

ഏതെങ്കിലും ആവശ്യത്തിനുവേണ്ടി കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ഒരു ഉത്തരവും സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിൽ ഭിന്നശേഷിക്കാർക്ക് ഇളവ് നൽകണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സർക്കാർ.

പ്രായപൂർത്തിയെത്തിയ യോഗ്യരായ 90.84 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതിൽ 61 ശതമാനം രണ്ടാം ഡോസുമെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചവരെ 1,52,95,43,602 പേരാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാർക്കായി 23,768 ഡോസ് വാക്‌സിനും നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Summary: No person can be forced to get vaccinated against their wishes, Centre tells Supreme Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News